ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും പ്രണയദിനത്തിൽ വിവാഹിതരായി. രണ്ടു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. ഇനി വിവാഹം നിയമവിധേയമാക്കാനുള്ള പോരാട്ടം ആരംഭിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. ട്രാൻസ് വുമണായ ശ്യാമയും ട്രാൻസ്മെൻ ആയ മനുവും ട്രാൻസ്ജെൻഡർ ഐഡന്റിറ്റിയിൽ തന്നെ വിവാഹം റജിസ്റ്റർ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. കേരളത്തില്‍ മുൻപും ട്രാൻസ് വ്യക്തികൾ വിവാഹിതരായിട്ടുണ്ടെങ്കിലും രേഖകളിലെ ആൺ, പെൺ ഐഡന്റിറ്റി ഉപയോഗിച്ചാണ് അവര്‍ വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക. തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററാണ്. കൂടാതെ കൊച്ചിയിൽ നടന്ന പ്രഥമ ട്രാൻസ്ജെൻഡർ സൗന്ദര്യ മത്സരത്തിലെ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹത്തിനായി പ്രണയദിനം ഇരുവരും മനഃപൂർവം തിരഞ്ഞെടുത്തതല്ല. ജ്യോത്സൻ നിശ്ചയിച്ച് നൽകിയ തീയതിയും സമയവുമാണ്.
ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2019-ലെ ട്രാൻഡ്‌ജെൻഡർ ആക്ടിലും വിവാഹത്തെപ്പറ്റി പരാമർശമില്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം ഉപയോഗിച്ചുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.