ഡല്‍ഹി: ഗവർണർമാരുടെ ഭരണഘടനാപരമായ അതിക്രമങ്ങളും അധികാര ദുർവിനിയോഗവും ചർച്ച ചെയ്യാൻ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഡൽഹിയിൽ യോഗം ചേരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം ആദ്യം നിര്‍ദ്ദേശിച്ചതെന്നും ഇതിന്‍റെ ഭാഗമായാണ് യോഗം ചേരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സ്റ്റാലിന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ ഇത്തരം നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്നത് നല്ലതല്ലെന്നും ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഒരു ഔചിത്യവുമില്ലാതെയും സ്ഥാപിത മാനദണ്ഡങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും എതിരായാണ് ഗവര്‍ണര്‍ സഭ നിര്‍ത്തിവെപ്പിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജീയുടെ നീക്കം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതഭ്രാന്തും, മതാധിപത്യവും വൈവിധ്യങ്ങളെ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ദേശിയ നേതാക്കള്‍ക്ക് സ്റ്റാലിന്‍ കത്തയച്ചിരുന്നു. റിപബ്ലിക്ക് ദിനത്തില്‍ എം കെ സ്റ്റാലിന്‍ രൂപീകരിച്ച 'ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസി'ലേക്ക് ക്ഷണിച്ചു കൊണ്ടാണ് വിവിധ രാഷ്ടീയ പ്രസ്ഥാനത്തിലെ നേതാക്കള്‍ക്ക് കത്തയച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ ദേശിയ നേതാക്കളെ ഉള്‍പ്പെടുത്തി സംഖ്യം രൂപികരിക്കാനാണ് സ്റ്റാലിന്‍റെ നീക്കം.
സോണിയാ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാർ, മമത ബാനർജി, ഡി രാജ, സീതാറാം യെച്ചൂരി, എൻ ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, മെഹബൂബ മുഫ്തി, കെ ചന്ദ്രശേഖർ റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കാണ് എം കെ സ്റ്റാലിന്‍ കത്തയച്ചത്. അതോടൊപ്പം, എഐഎഡിഎംകെ നേതാവ് ഒ പനീർസെൽവം, പിഎംകെ നേതാവ് എസ് രാമദാസ് എന്നിവര്‍ക്കും എം കെ സ്റ്റാലിന്‍ കത്തയച്ചിരുന്നു. ഫെഡറലിസത്തിന്‍റെയും സാമൂഹിക നീതിയുടെയും തത്വങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പ് വരുത്താനാണ് സംഖ്യം രൂപികരിക്കുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. സ്റ്റാലിന്‍റെയും മമത ബാനര്‍ജിയുടെയും പുതിയ സൗഹൃദം ദേശിയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.