കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഏറെ ദിവസം നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിന് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നില നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹര്‍ജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ പരിശോധനാഫലം ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. പ്രതികള്‍ കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ എത്തിയാണ് ശബ്ദ പരിശോധന പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശബ്ദ സാമ്പിളുകള്‍ പ്രതികളുടെയാണോ എന്നറിയാനാണ് പരിശോധന നടത്തിയത്. ദിലീപിന്‍റെ സുഹൃത്തുക്കളും സംവിധായകരുമായ റാഫി, വ്യാസൻ എടവനക്കാട് എന്നിവരെ അന്വേഷണ സംഘം വിളിച്ചു വരുത്തുകയും അവര്‍ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തുന്നത്. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്‍റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ദിലീപിന്‍റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ് എന്നിവരാണ് ഗൂഢാലോചനക്കേസിലെ മറ്റ് പ്രതികള്‍.