തിരുവനന്തപുരം: കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിനുസരിച്ച് സേനയില്‍ മാറ്റം വരണമെന്നും എല്ലാവരോടും മാന്യമായി പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും പൊലീസിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അറപ്പുളവാക്കുന്ന വാക്കുകള്‍ സംസാരത്തില്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച പരീശീലമാണ് സേനക്ക് നല്‍കുന്നതെങ്കിലും പഴയതിൻ്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ട്. അത് പൊതുവെ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനയിലെ ഒരോരുത്തരുടെയും പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ മാത്രമേ നല്ല രീതിയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ കാലത്ത് സേനയെ അടിച്ചമര്‍ത്താന്‍ ആയിരുന്നു ഉപയോഗിച്ചത്. ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം രീതികള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്. പൊലീസ് സേനയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ മാനസികാരോഗ്യവും ശ്രദ്ധിക്കണം. സാധാരണ സമ്പ്രദായങ്ങളിൽ നിന്ന് പാസിംഗ് ഔട്ട് പരേഡിൽ മാറ്റം വരുത്തണം. ഉത്തരവാദിത്വപ്പെട്ടവർ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ചില സബ് ഇൻസ്പെക്ടർമാർ നില വിട്ട് പ്രവർത്തിച്ചുവെന്നും അന്വേഷിച്ചപ്പോൾ ഇവർ ഒരു പ്രത്യേക കാലഘട്ടത്തിൽ പരിശീലനം നേടിയവരാണെന്ന് മനസിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രളയം, കൊവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിൻ്റെ ക്രിയാത്മകമായ ഇടപെടല്‍ സമൂഹത്തിന് വളരെ ഉപകാരമായിരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സമൂഹത്തിന്‍റെ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്‍റെ പാര്‍ട്ടി സമ്മേളനങ്ങളിലെല്ലാം പൊലീസ് സേനക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മുഖം നഷ്ടമാകുന്ന പ്രവര്‍ത്തനമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സേനയെ നിയന്ത്രിക്കണമെന്നുമായിരുന്നു സമ്മേളനങ്ങളിലെ പ്രധാന ആവശ്യം.