ബ്രാഹ്മണരുടെ കാല്‍ കഴുകി ഊട്ടുന്ന ആചാരത്തിനെതിരെ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പ്രാകൃതമായ ആചാരങ്ങളെ പുനരാനയിക്കുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവും വരെയുള്ള യോഗിവര്യർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കലാണിത്. സമൂഹത്തിനും മതത്തിനും ഇത്തരം ആചാരങ്ങള്‍ ഒരുപോലെ ദോഷം ചെയ്യും. ക്ഷേത്രസമിതിയെന്ന പേരിൽ അറിവില്ലായ്‍മ കാട്ടുന്നവർ സ്വന്തം അന്ധത മനസ്സിലാക്കി തിരുത്താന്‍ തയ്യാറാകണമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശാ ക്ഷേത്രത്തില്‍ നടന്ന ബ്രാഹ്‌മണരുടെ കാല്‍കഴികിച്ചൂട്ട് വഴിപാട് വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വീണ്ടും ഒരു ക്ഷേത്രത്തിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കാൽകഴുകിച്ചൂട്ട് ചടങ്ങ്, ആര്യാ പള്ളത്തെപ്പോലെ ആത്മാഭിമാനികളും സമൂഹമനസ്സാക്ഷിയുടെ വാഹകരുമായ ആയിരങ്ങളുടെ ത്യാഗോജ്വല ജീവിതത്തിന്റെ വില കെടുത്തുന്നതാണ്. കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ചാതുർവർണ്യത്തെ കാൽകഴുകി ആനയിക്കുന്ന ചടങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. മറക്കുട തല്ലിപ്പൊളിക്കുകയും ഘോഷ വലിച്ചെറിയുകയും ചെയ്ത് യാഥാസ്ഥിതികത്വത്തെ ചരിത്രത്തിലേക്ക് ചുരുട്ടിയെറിഞ്ഞ ആര്യാ പള്ളത്തിന്റെ ഓർമ്മദിനത്തിനു പിന്നാലെ, മനുഷ്യാന്തസ്സിനെയും കേരളം ആർജ്ജിച്ച നവോത്ഥാന മുന്നേറ്റത്തേയും ഇകഴ്ത്തുന്ന പ്രവൃത്തി ഒരു കോണിൽനിന്നുണ്ടാവുന്നതും ആശാസ്യമല്ല.
തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ സമാനമായ ചടങ്ങ് വിവാദമായത് നീതിന്യായകോടതിയുടെ വരെ ഇടപെടലിലേക്ക് നയിച്ച കാര്യമാണ്. കൊടുങ്ങല്ലൂർ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ഇത്തരം ചടങ്ങ് വിവാദമുയർത്തുകയും മാറ്റിവെയ്ക്കുകയും ചെയ്തതാണ്. പ്രാകൃതമായ ആചാരങ്ങളെ ഇങ്ങനെ പുനരാനയിക്കുന്നവർ സമൂഹത്തെ ഛിദ്രവാസനകളിലേക്ക് നയിക്കാൻ അബോധത്തിലെങ്കിലും കച്ചകെട്ടിയിറങ്ങിയവരാണെന്നു പറയാതെ വയ്യ. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവും വരെയുള്ള യോഗിവര്യർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കലാണിത്. സമൂഹത്തിനും മതത്തിനും ഒരുപോലെ ദോഷംചെയ്യലാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്ഷേത്രവഴിയിൽ പ്രവേശനത്തിനുവരെ വിലക്കു നിലനിന്നിരുന്ന കാലത്ത്, അത്തരം അനീതിക്കെതിരെ ധീരമായി മുന്നോട്ടുവരികയും വിലക്കുള്ള വഴിയിലൂടെ നടക്കുകയും ചെയ്തതിന്റെ ഓർമ്മ തുടിക്കുന്ന കുട്ടംകുളം സമരത്തിന് സാക്ഷ്യം വഹിച്ച മണ്ണിലാണ് ഈ അസംബന്ധം നടക്കുന്നതെന്നത് ഓർക്കണം. നവോത്ഥാനത്തിന്റെ തിരിയെങ്കിലും ഉള്ളിലുള്ളവർക്ക് ഇതിനെ അപലപിക്കാതിരിക്കാൻ പറ്റില്ല. കേരളത്തെ മുന്നോട്ടുനടത്താനാണ് ഗുരുവര്യന്മാരും നവോത്ഥാനനായകരും ജീവിതം ഹോമിച്ചത്. കാലത്തിനു നിരക്കാത്ത വേഷംകെട്ടുകളും ദുരാചാരവും വീണ്ടും പുറത്തെടുത്ത് നവോത്ഥാനനായകരേയും വിശ്വാസിസമൂഹത്തെയും ഒരുപോലെ നിന്ദിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ക്ഷേത്രസമിതിയെന്ന പേരിൽ അറിവില്ലായ്‍മ കാട്ടുന്നവർ സ്വന്തം അന്ധത മനസ്സിലാക്കി, ചെയ്യാൻ തീരുമാനിച്ചത് തിരുത്തണം.