കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തിലിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി സ്വപ്ന സുരേഷിന് ഇ ഡി സമന്‍സ് അയച്ചു. കസ്റ്റഡിയിലിരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ടതിനാലാണ് വീണ്ടും മൊഴിയെടുക്കുന്നത്. സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും എം.ശിവശങ്കരനാണ് ഇതിന് പിന്നിൽ എന്നുമാണ് സ്വപ്‌നയുടെ തുറന്ന് പറച്ചിൽ. അതോടൊപ്പം, ജയിലില്‍ നിന്നും സ്വപ്നയുടെ ശബദം റെക്കോര്‍ഡ് ചെയ്തത് ഒരു പൊലീസ് ഉദ്യോഗസ്ഥയാണെന്നും സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം മധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.
ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വപ്ന സുരേഷ് ഫോണ്‍ നല്‍കി ചതിച്ചു വെന്നായിരുന്നു എം ശിവശങ്കറിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആദ്യമായല്ല ശിവശങ്കറിന് സമ്മാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം ജീവിതത്തിലെ ഒരു പ്രധാനവ്യക്തിയായിരുന്നു എന്നുമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. ശിവശങ്കറിനെ താൻ കണ്ണടച്ച് വിശ്വാസിക്കുകയായിരുന്നുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു.
കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോഴും ആദ്യം വിളിച്ചത് ശിവശങ്കറിനെയായിരുന്നു. എന്‍ ഐ എ അന്വേഷണത്തിലേക്ക് കേസിനെ എത്തിച്ചത് അദ്ദേഹത്തിന്‍റെ ബുദ്ധിയാണ്. ഞാന്‍ ആരോടും ഒന്നും പറയാതിരിക്കാനാണ് ഇത്തരം നീക്കങ്ങള്‍ നടന്നത്. മറ്റാര്‍ക്കും പങ്കില്ലെന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചതാണ് - സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കര്‍ അടക്കമുള്ള ആളുകളുടെ നിര്‍ദ്ദേശാനുസരണമാണ് ഒളിവില്‍ പോയത്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.