ടയർവില കൂട്ടാൻ ഒത്തുകളിച്ച കമ്പനികൾക്ക് വൻ തുക പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). അപ്പോളോ ടയേഴ്‌സ് (425.53 കോടി), എംആർഎഫ് (622.09 കോടി, സിയറ്റ് (252.16 കോടി), ജെ കെ ടയർ (309.95 കോടി), ബിർളാ ടയേഴ്‌സ് (178.33 കോടി) എന്നിങ്ങനെ പിഴയടക്കണം. ഇതിനുപുറമേ ടയല്‍ ഉത്പാദകമ്പനികളുടെ കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (എടിഎംഎ) 8.4 ലക്ഷം രൂപയും പിഴ ഒടുക്കണം.
ടയർ ഉൽപ്പാദനമേഖലയിൽ പ്രബലരായ നാലോ അഞ്ചോ കമ്പനികള്‍ ചേർന്ന് ടയറിന്റെ വിപണിവില നിർണയിക്കാൻ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ് സിസിഐ ഉത്തരവ്. 2008 നും 2012 നും ഇടയിൽ റബറിന് വില കൂടിയപ്പോഴൊക്കെ കമ്പനികൾ ടയറു വില ആനുപാതികമായി ഉയർത്തി. എന്നാൽ റബറിൻറെ വില ഇടിഞ്ഞപ്പോൾ ടയറിൻറെ വില കുറയ്ക്കാൻ തയ്യാറായില്ല എന്ന് കമ്മീഷൻ കണ്ടെത്തി. ഇത്തരത്തില്‍ ഒരു വ്യാവസായികമേഖലയെ മൊത്തത്തിൽ നിയന്ത്രിക്കാനും ഉൽപ്പന്നത്തിന്റെ വില നിർണയിക്കാനും പ്രബലരായ കമ്പനികൾ നടത്തുന്ന ഇടപെടലുകളെ ‘കാർട്ടലൈസേഷൻ’ എന്നാണ് വിശേഷിപ്പിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വിഷയം പാർലമെൻറിലുന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. കമ്പനികൾ വിപണിയിൽ ഒരുപോലെ മത്സരിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ വിപണിവില കുറയും. എന്നാൽ, പ്രബലരായ ടയർ കമ്പനികൾ ഒരുമിച്ച് വില നിശ്ചയിച്ചതോടെ ഉപയോക്താക്കൾ വഞ്ചിക്കപ്പെട്ടു. ടയർവില കൂടിയാൽ അത് അനുബന്ധമേഖലകളെയും കാര്യമായി ബാധിക്കും. ടയർവില അകാരണമായി ഉയരുന്നതിൽ ആശങ്കാകുലരായ ചില സംഘടനകളാണ് ഈ വിഷയത്തിൽ കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി നൽകിയത്. കമ്പനികൾ ഒത്തുകളിച്ചതിന്റെ തെളിവുകളായ ഇ–മെയിലുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്.