അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൈക്കമാന്റിനെതിരെ വിമര്‍ശനവുമായി പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു. നേതൃത്വം ആഗ്രഹിക്കുന്നത് ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയെയാണ്. ഹൈക്കമാന്റ് തീരുമാനിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരാളെയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ആവശ്യമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നേതൃത്വത്തിനെതിരെ സിദ്ദുവിന്‍റെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി തന്നെ ഇത്തവണയും അധികാരത്തില്‍ എത്തുമെന്നാണ് ന്യൂസ് ചാനലുകള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാണ് സിദ്ദുവിനെ ചൊടിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രസ്താവന വിവാദമായപ്പോള്‍ ഇതിനു വിശദീകരണവുമായി സിദ്ദുവിന്റെ മാധ്യമ ഉപദേഷ്ടാവ് സുരീന്ദർ ദല്ല രംഗത്തെത്തി. സിദ്ദു ഉദ്ദേശിച്ചത് കേന്ദ്രസര്‍ക്കാരിനെയാണെന്നാണ് ദല്ലയുടെ വിശദീകരണം. കോണ്‍ഗ്രസില്‍ നിന്നും പ്രാഥമിക അംഗത്വം പോലും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അമരീന്ദര്‍ സിംഗിനെയാണ് സിദ്ദു ലക്ഷ്യം വെച്ചത്. ഇതിനെ മാധ്യമങ്ങളും മറ്റ് പാര്‍ട്ടികളും വളച്ചൊടിക്കുകയായിരുന്നുവെന്നും സുരീന്ദർ ദല്ല പറഞ്ഞു.
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചന്നിയും സിദ്ദുവും തമ്മില്‍ മത്സരത്തിലാണ്. സിറ്റിങ് സീറ്റായ ചാംകൗർ സാഹിബിന് പുറമെ ബദൗർ മണ്ഡലത്തിലും ചന്നി മത്സരിക്കുന്നുണ്ട്. ഒരു ദശാബ്ദത്തിലേറെയായി ചന്നിയുടെ മണ്ഡലം ചാംകൗർ സാഹിബാണ്. ബദൗര്‍ മണ്ഡലം പാര്‍ട്ടിക്ക് അത്ര സുരക്ഷിതമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചന്നിയെ പരിഗണിക്കാനുള്ള ഹൈക്കമാന്റിന്‍റെ താത്പര്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടുപോയപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാണെന്നാണ് സുനില്‍ ജാക്കര്‍ വെളിപ്പെടുത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നിക്കും പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനും പത്തില്‍ കുറവ് എല്‍ എല്‍ എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നും വോട്ടെടുപ്പില്‍ തനിക്ക് 46 എം എല്‍ എമാരാണ് പിന്തുണ പ്രഖ്യാപിച്ചതെന്നുമായിരുന്നു സുനില്‍ ജാക്കറിന്‍റെ ആരോപണം. ചന്നിയും സിദ്ദുവും തമ്മിലുള്ള പ്രശ്നവും സുനില്‍ ജാക്കറുടെ പുതിയ വെളിപ്പെടുത്തലുമെല്ലാം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നില പരുങ്ങലിലാക്കുന്നുണ്ട്.