തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. രോഗലക്ഷണമുള്ളവർ ഉള്ളവർ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് കൂടുതല്‍ നിരക്ക് ഈടാക്കാൻ പാടില്ലെന്നും അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന മാനദണ്ഡവും ഒഴിവാക്കി.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഫെബ്രുവരി 7 ന് തുറക്കും. മറ്റ് ക്ലാസുകള്‍ 14 നാണ് ആരംഭിക്കുക. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനുവരി 21നാണ് സ്‌കൂളുകൾ അടച്ചത്. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകൾ വൈകിട്ട് വരെ നീട്ടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പൊതുപരീക്ഷകൾക്ക് മുൻപായി പാഠഭാഗങ്ങൾ തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യായന സമയം നീട്ടുന്നത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. അതേസമയം, മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാവൂ. എല്ലാ ആരാധനാലയങ്ങളിലും ഇരുപത് പേരെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. ഞായറാഴ്ചയും ആരാധനാലായങ്ങളില്‍ പ്രവേശനം അനുവദിക്കും.