തിരുവനന്തപുരം: ശബരിമല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതി തടസം നില്‍ക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനം മോശമാണെന്ന് പറഞ്ഞാണ് കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടത്. 2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു. ഈ വിദഗ്ദ്സമിതിയുടെ പ്രവര്‍ത്തനങ്ങളും കോടതി പരിശോധിക്കണം. കോടതിയുടെ ഇടപെടല്‍ കൊണ്ടാണോ എല്ലാ വിഷയങ്ങളും ശരിയായിട്ടുള്ളതെന്ന് പരിശോധന നടത്തണം. ഹൈക്കോടതിയുടെ ഇടപെടല്‍ മികച്ചതായിരുന്നു എന്ന് പറയാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോടതിയുടെ ഇടപെടല്‍ പലപ്പോഴും ശരിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളല്ല നടക്കുന്നത്. കോടതിയെ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ കോടതിക്ക് മനസിലാകുന്നുള്ളൂ. ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇതുവരെ വിദഗ്ദ് സമിതി ലേഔട്ട് പ്ലാൻ പോലും തയ്യാറാക്കിയിട്ടില്ല. അഴിമതികളെ കുറിച്ച് കോടതിയാണ് പരിശോധിക്കുന്നത്. ഓഡിറ്റും കോടതിയുടെ മുന്‍പിലേക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ നിയന്ത്രണങ്ങളിൽ ഇപ്പോൾ സർക്കാർ ഇടപെടുന്നില്ല. എന്നാൽ ഇത് കൂടുതലായാൽ മുന്നോട്ടുള്ള ഇടപെടൽ എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നും കെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.