ചെന്നൈ: മതത്തിന്‍റെ പേരില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പുതിയ നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മതഭ്രാന്തും, മതാധിപത്യവും വൈവിധ്യങ്ങളെ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എം കെ സ്റ്റാലിന്‍ 37 ദേശിയ നേതാക്കള്‍ക്ക് കത്തയച്ചു. കഴിഞ്ഞ റിപബ്ലിക്ക് ദിനത്തില്‍ എം കെ സ്റ്റാലിന്‍ രൂപീകരിച്ച 'ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസി'ലേക്ക് ക്ഷണിച്ചു കൊണ്ടാണ് വിവിധ രാഷ്ടീയ പ്രസ്ഥാനത്തിലെ നേതാക്കള്‍ക്ക് കത്തയച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ദേശിയ നേതാക്കളെ ഉള്‍പ്പെടുത്തി സംഖ്യം രൂപികരിക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോണിയാ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാർ, മമത ബാനർജി, ഡി രാജ, സീതാറാം യെച്ചൂരി, എൻ ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, മെഹബൂഭ മുഫ്തി, കെ ചന്ദ്രശേഖർ റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കാണ് എം കെ സ്റ്റാലിന്‍ കത്തയച്ചിരിക്കുന്നത്. അതോടൊപ്പം, എഐഎഡിഎംകെ നേതാവ് ഒ പനീർസെൽവം, പിഎംകെ നേതാവ് എസ് രാമദോസ് എന്നിവര്‍ക്കും എം കെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. ഫെഡറലിസത്തിന്‍റെയും സാമൂഹിക നീതിയുടെയും തത്വങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പ് വരുത്താനാണ് സംഖ്യം രൂപികരിക്കുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
"സാമൂഹിക നീതി എന്ന ആശയം വളരെ ലളിതമാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും തുല്യമായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവകാശങ്ങളും അവസരങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ അവസര സമത്വം ഉറപ്പാക്കുന്നതിലൂടെ മാത്രമേ നമ്മുടെ ഭരണഘടനാ ശിൽപികൾ ആഗ്രഹിച്ച സമൂഹത്തെ കെട്ടിപ്പെടുക്കാൻ കഴിയൂ. ഞാന്‍ ഈ കത്ത് എഴുതുന്നത് യാതൊരു രാഷ്ട്രീയ നേട്ടം മുന്‍പില്‍ കണ്ടുകൊണ്ടല്ല, നമ്മുടെ രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ ഭയപ്പെടുത്തുന്നതുകൊണ്ടാണ്. മതഭ്രാന്തും, മതാധിപത്യവും വൈവിധ്യങ്ങളെ തകര്‍ക്കുകയാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഇത്തരം അസമത്വത്തെങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രീയ നേട്ടമല്ല ജനാധിപത്യത്തിന്‍റെ സംരക്ഷണമാണ് വിഷയം" - സ്റ്റാലിന്‍ എഴുതി.