തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ മുന്‍പോട്ടുവെക്കുന്ന ചാര്‍ജ് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി ആന്‍റണി രാജു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന കണ്‍സഷനില്‍ തീരുമാനമുണ്ടാകുമെന്നും ബി പി എല്‍ കാര്‍ഡില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ആദ്യയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബസ് ഉടമകള്‍ മുന്നോട്ട് വെച്ച ചാര്‍ജ് വര്‍ധനവിന് സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനമാകാത്തതിനെതിരെ ബസ് ഉടമകളുടെ യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സമരം നടത്താന്‍ തീരുമാനമായിരിക്കുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. എന്നാല്‍ ഇത്രയും കൂടിയ നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണം, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, കോവിഡ് കഴിയുന്നതുവരെ ടാക്സ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്നത്.