ലക്‌നൗ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുനേരേ കരിങ്കൊടിയും കല്ലേറും ചെളി വാരിയെറിയലും. കഴിഞ്ഞ കുറച്ചുദിവസത്തിനിടെ പന്ത്രണ്ടോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 24-ന് ബിജെപിയുടെ ശിവല്‍ഖാസ് മണ്ഡലം സ്ഥാനാര്‍ത്ഥി മനീന്ദര്‍പാല്‍ സിംഗിന്റെ വാഹനവ്യൂഹത്തിനുനേരേ കല്ലേറുണ്ടായി.ആക്രമണത്തില്‍ ഏഴോളം കാറുകള്‍ക്കാണ് കേടുപാടുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുസഫര്‍ നഗറിലെ ഖത്തൗലിയില്‍ സിറ്റിംഗ് എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ വിക്രം സൈനിയെ അദ്ദേഹത്തിന്റെ തന്നെ ഗ്രാമത്തിലെ ജനങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച കര്‍ഷകര്‍ ഇയാളെ കാറിന് പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചില്ല. കഴിഞ്ഞ 5 വര്‍ഷം താങ്കള്‍ എവിടെയായിരുന്നു എന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു എന്നും ഗ്രാമീണര്‍ ഇയാളോട് ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു. ബാഗ്പത്തിലെ ചപ്രൗലിയില്‍ നിന്നുളള ബിജെപി സ്ഥാനാര്‍ത്ഥി സഹേന്ദ്ര റമാലക്കെതിരെ കരിങ്കൊടി കാണിച്ച ഗ്രാമീണര്‍ സ്ഥലത്ത് കാലുകുത്താന്‍ പോലും അനുവദിക്കാതെ ഓടിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017-ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപിക്ക് ഇപ്പോള്‍ കടുത്ത ജനരോഷത്തെ നേരിടേണ്ടിവരികയാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാതെ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരെ ഒരു വര്‍ഷത്തോളം പ്രതിഷേധം തുടരാന്‍ നിര്‍ബന്ധിതരാക്കിയ ബിജെപിക്കെതിരെ കര്‍ഷക സംഘടനകളും വലിയ തോതിലുളള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ രോഷം ശരിയായതാണെന്നും കര്‍ഷകരുടെ പരാതികളെ അവഗണിച്ചാല്‍ സര്‍ക്കാരിന്‍രെ ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.