ഡല്‍ഹി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഇസ്രായേലില്‍ നിന്നും ഇന്ത്യ വാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്. മിസൈല്‍ ഉള്‍പ്പെടെയുള്ള സൈനീക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി തയാറാക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയാണ് പെഗാസസ് ഇന്ത്യ വാങ്ങിരിക്കുന്നത്. ഇതിനായി ഇസ്രായേലുമായി 13,000 കോടി രൂപയുടെ ഉടമ്പടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പ് വെച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്ക് പുറമേ ഹോളണ്ട്, ഹംഗറിയും സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പെഗാസസിനെക്കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനമായെങ്കിലും പിന്നീട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടന്ന ഉത്തരവ് വന്നതോടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം അവസാനിപ്പിക്കുകയായിരുന്നു. 2019 -ല്‍ സാമൂഹിക മാധ്യമമായ വാട്ട്സാപ്പില്‍ പെഗാസസ് കടന്നു കയറുകയാണെന്നും ഇത് ഉപഭോക്താക്കളുടെ സ്വകാര്യതക്ക് ദോഷം ചെയ്യുമെന്നും കാണിച്ച് പെഗാസസ് നിര്‍മ്മാണ ഗ്രൂപ്പായ എന്‍ എസ് ഒ ക്കെതിരെ ഫേസ്ബുക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍, പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉന്നമിട്ടവരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 'ദി വയര്‍' നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ളന്‍ വിവരങ്ങൾ കൈമാറണമെന്നും അറിയിപ്പില്‍ പറയുന്നു.