ഇടുക്കി: ദേവികുളം മുന്‍ എം എല്‍ എയും മുതിര്‍ന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ ജില്ലാ കമ്മിറ്റിയാണ് മുന്‍പോട്ട് വെച്ചത്. ഇക്കാര്യം പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, ജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വം പരാതി നല്‍കിയത്.
പാര്‍ട്ടിയുടെ നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പ് തനിക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും അംഗീകരിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലെങ്കിലും നിലനിര്‍ത്തണമെന്ന് താന്‍ അവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജേന്ദ്രന്‍ അനുസരിച്ചിരുന്നില്ല. കൂടാതെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാന്‍ എസ് രാജേന്ദ്രൻ തയ്യാറാകാത്തതും സസ്പെന്‍ഷനിലേക്ക് വഴിവെച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുന്‍ മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എം.എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയില്‍ നടന്ന ജില്ലാ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്ന് എസ്.രാജേന്ദ്രന്‍ കോടിയേരിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു ജാതിപ്പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്നും എസ് രാജേന്ദ്രന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.