തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ഒപ്പ് വെക്കരുതെന്ന അവശ്യവുമായി യു ഡി എഫ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. രാജ്ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിരുന്നു. അതേസമയം, ഓർഡിനൻസിൽ ഗവർണർ ഉടൻ ഒപ്പ് വെക്കിലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ ആ സ്ഥാനത്ത് തുടരാന്‍ അർഹരല്ലെന്ന് വിധിക്കാന്‍ നിലവില്‍ ലോകായുക്തയ്ക്ക് സാധിക്കും. എന്നാല്‍ അത്തരം വിധികള്‍ സ്വീകരിക്കാനോ തള്ളികളയാനോ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ സാധിക്കുന്ന തരത്തിലുള്ള പുതിയ ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ. അസീസ്, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളതെന്നാണ് വിവരം. അധികാരം വെട്ടിക്കുറക്കുന്നതിനേക്കാള്‍ ലോകായുക്ത പിരിച്ചുവിടുന്നതാണ് നല്ലത്. ഓര്‍ഡിനന്‍സ് പാസായാല്‍ ലോകായുക്തക്ക് അഴിമതിക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാതെ വരും. മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലായപ്പോഴാണ് പിണറായി വിജയന്‍ ലോകായുക്തക്കെതിരെ നീങ്ങിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എജിയുടെ നിയമോപദേശപ്രകാരമാണ് ഓർഡിനൻസ് എന്നാണ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ നിയമമന്ത്രി വിശദീകരിച്ചത്. ഇതിനെതിരെ വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു.ആര്‍ട്ടിക്കിള്‍ 164-നെ മന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. ഒരു മന്ത്രിക്കെതിരായ കേസില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്താല്‍ എങ്ങനെയാണ് ജനാധിപത്യം നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ ലോകായുക്ത നിലനിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും.