ചെന്നൈ: റിപബ്ലിക് ദിന പരേഡില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ നിശ്ചലദൃശ്യങ്ങള്‍ സംസ്ഥാനത്തെ ആഘോഷവേദികളില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യങ്ങളായിരുന്നു തമിഴ്‌നാട് പ്രദര്‍ശിപ്പിച്ചത്. ഝാന്‍സി റാണിക്കും മുന്‍പേ തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടപൊരുതിയ ശിവഗംഗയിലെ രാജ്ഞി വേലു നാച്ചിയാര്‍, കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന സുബ്രമണ്യ ഭാരതി, സ്വന്തമായി കപ്പല്‍ സര്‍വ്വീസ് നടത്തിയ വി ഒ ചിദംബരം പിളള, പൂളിതേവന്‍ വീരപാണ്ഡ്യ കട്ടബൊമ്മന്‍, മരുതു പാണ്ഡിയാര്‍ സഹോദരങ്ങള്‍ എന്നിവരുള്‍പ്പെട്ട ടാബ്ലോയാണ് തമിഴ്‌നാട് സംസ്ഥാനത്തുടനീളമുളള ആഘോഷവേദികളില്‍ പ്രദര്‍ശിപ്പിച്ചത്.
ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ നിന്ന് തമിഴ്നാടിന്റെ പ്ലോട്ട് ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ സമീപനം വളരെ വേദനയുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കാണാനായി പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും പ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ന്ന് സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തും. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണ്. അതിന്‍റെ പങ്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ ചെറുതല്ലെന്നും ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ച പ്ലോട്ടുകള്‍ നിരസിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞിരുന്നു.