കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. '15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്. ശേഷം ടാബ് സൂക്ഷിച്ച് വയ്ക്കണമെന്ന അര്‍ത്ഥത്തില്‍ കാവ്യയുടെ കയ്യില്‍ കൊടുത്തു വിടുകയായിരുന്നു' എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. പക്ഷെ, ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബാലചന്ദ്രകുമാറിന്‍റെ ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കാവ്യാ മാധവനും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് കരുതുന്ന ശരത്തിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാല്‍ നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചേക്കും. നേരത്തെ കാവ്യാ മാധവന്റെ പേര് കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നേരിട്ട് വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചവരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. രാവിലെ 9 മണിക്ക് തന്നെ ദിലീപ് സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്നത്തെ ചോദ്യം ചെയ്യൽ.