'ഹബീബ്..., എന്റെ അവസാനം ഇതാ വളരെ അടുത്തിരിക്കുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഞാനിപ്പോള്‍ മരിക്കുന്നതും. നിങ്ങൾ പോയി എന്റെ നാട്ടുകാരോടു പറയണം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാന്‍. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും – എത്രയും പെട്ടെന്ന്!...' ധീരമായ ഒരു ജീവിതത്തിന്റെ അന്ത്യത്തിൽ നേതാജി സഹപ്രവർത്തകൻ മേജർ ഹബീബ് റഹ്മാനോട് പറഞ്ഞ വാക്കുകളാണിത്. പക്ഷെ ആ മരണം വിശ്വസിക്കാൻ ഇതുവരെ ലോകം തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.
125 വർഷങ്ങൾക്കു മുൻപ് ഇന്നേനാൾ, ജനുവരി 23 നാണ് നേതാജി ജനിച്ചത്. എനിക്കു രക്തം തരൂ, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം തരാം എന്നു പറഞ്ഞ് ജനകോടികളുടെ സിരകളെ ത്രസിപ്പിച്ച ഈ ബംഗാളി റാഡിക്കൽ ദേശീയതാ വാദി അതിനായി അഹിംസാ മാർഗ്ഗമൊഴിച്ച് മറ്റെല്ലാ വഴികളും പരീക്ഷിച്ചുനോക്കി. ബ്രിട്ടീഷുകാരുടെ കാൽക്കൽ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടതെന്ന് പറഞ്ഞ് അവരെ തകർക്കാൻ ജപ്പാന്റെയും ജർമ്മനിയുടെയും കൂടെ വരെ അദ്ദേഹം സഖ്യമുണ്ടാക്കി.
സ്വാതന്ത്ര്യസമരത്തില്‍ ആയോധനമാര്‍ഗങ്ങളുമാവാം എന്നതായിരുന്നു ബോസിന്‍റെ ഫിലോസഫി. അത് ബ്രിട്ടീഷ് സര്‍ക്കാറിന് ഗാന്ധിയേക്കാള്‍ തലവേദനയായി. അവര്‍ പലതവണ അയാളെ ജയിലിലടച്ചു. ഒടുവില്‍ വീട്ടുതടങ്കലിലും. എന്നാല്‍ എല്ലാ തടവറകളും ഭേദിച്ച് സാമ്രാജ്യത്വ ശക്തികളെ നോക്കുകുത്തിയാക്കി അയാള്‍ പുറത്തു കടന്നു. കാബൂള്‍ വഴി സമര്‍ഖണ്ഡിലൂടെ മോസ്‌കോയിലെത്തി. അവിടെനിന്ന് ജര്‍മനിയിലും. അഡോള്‍ഫ് ഹിറ്റ്‌ലറെ കണ്ടു. പിന്നീട് ബെനിറ്റോ മുസ്സോളിനിയെയും ജനറല്‍ ടോജോയെയും കണ്ടു. ഐ.എന്‍.എ. എന്ന പട രൂപവത്കരിച്ചു. സിംഗപ്പൂരില്‍നിന്നും ടോക്കിയോവില്‍നിന്നും മാതൃരാജ്യത്തെ നോക്കി പൊള്ളുന്നഭാഷയില്‍ പ്രസംഗിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ മറപിടിച്ച് മണിപ്പൂരിലെ കാടുകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രൂക്ഷമായി പോരാടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ആ പോരാട്ടം വിജയം കാണുന്നതിനു മുന്‍പ് തായ്‌വാനില്‍വെച്ച് വിമാനാപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു. പക്ഷേ, ആ മരണം ലോകം വിശ്വസിച്ചില്ല. 63 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു വലിയ ജനത ആ മനുഷ്യന്‍ തിരിച്ചുവരുന്നത് കാത്തിരിക്കുന്നു. ഹിമാലയത്തിന്റെ വഴികളിലെവിടെയോ അദ്ദേഹം അലഞ്ഞുനടക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ആത്മാര്‍ഥതയില്‍ ഒരു മനുഷ്യായുസ്സിന്റെ പരമാവധി ദൈര്‍ഘ്യത്തെക്കുറിച്ചുള്ള ശാസ്ത്ര സത്യംപോലും അവര്‍ മറന്നുപോവുന്നു.