രാവിലെ പത്ത് മണിക്കായിരുന്നു പെണ്ണ് / ആണ് കാണൽ നിശ്ചയിച്ചിരുന്നത്. ഒമ്പത് മണിക്കുതന്നെ നിയുക്ത വധു ഹാജർ. വൈകീട്ട് അഞ്ച് മണിയായിട്ടും നിയുക്ത വരനെത്തുന്നില്ല. അയാളെത്തുന്നത് ഏഴു മണി കഴിഞ്ഞ് !
''എന്തു മനുഷ്യനാടോ താൻ ? ഫസ്റ്റ് ഇംപ്രഷനേ തകർത്തു കളഞ്ഞില്ലേ ?''
ഫസ്റ്റ് ഇoപ്രെഷൻ വേഴ്സ്റ്റ് ഇoപ്രെഷനെന്ന് ജാമ്യമെടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ ?...
ഇക്കഥയിലെ വരൻ ഞാൻ തന്നെ ! നക്സലൈറ്റ് പ്രസ്ഥാനത്തിലെ ഒരാൾ ആദ്യമായി ഇണയെ അന്വേഷിക്കുന്നു. വീട്ടുകാരും പാര്‍ട്ടിയും യുക്തിവാദികളും അവരവരുടെ നിലയിൽ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് ഒരു പ്രണയലേഖനം കിട്ടുന്നത്. അടിയന്തിരാവസ്ഥാനന്തര കാലത്തെ ആ ദിവസങ്ങളിൽ ഞങ്ങൾക്കൊരു താര പരിവേഷവും ഉണ്ടായിരുന്നല്ലോ.
ആ തരംഗത്തിലാവാം, ഇൻലൻറിൽ ചുവന്ന മഷിയിലെഴുതിയ ആ കത്തിങ്ങനെ:
''നാം തമ്മിൽ കണ്ടിട്ടില്ല
എന്നാലും സഖാവിനെ അറിയാം
കൂടെ ജീവിക്കാൻ താല്പര്യമുണ്ട്.''
ഒരു മുഴുപ്പകൽ കാത്തിരുത്തിയതിൻ്റെ ഖേദത്തിൽ പിറ്റേന്ന് രാവിലെ അയാളുടെ, യുക്തിവാദിയായ ശ്രീദേവിയുടെ വീട്ടിൽ ചെന്ന് രഹസ്യമായി നടന്ന പരസ്പരം കാണലിൻ്റെ പിറ്റേന്ന് വിവാഹിതരാവാൻ നിശ്ചയിക്കുകയായിരുന്നു. ഈ കല്യാണാലോചനയിൽ ഇടക്കുനിൽക്കുന്ന ജോൺസൺ ഐരൂരിൻ്റെ വീട്ടിൽ വെച്ച്...
''വീട്ടുകാരേയും കൂട്ടി ഞാനെത്തും.''
''തൻ്റെ കൂടെ ആരുണ്ടാവും ?''
''ആരെയെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ.''
''പിറ്റേന്നയാൾ അനിയത്തിയെയും ട്യൂഷനെടുത്തിരുന്ന പിള്ളേരിൽ രണ്ടുപേരെയും കൂട്ടി (മറ്റാർക്കും സംഭവമെന്തെന്ന് അറിയില്ലായിരുന്നു) എത്തുന്നു. പരസ്പരമുള്ള മാലയിടലിനെയും വിവാഹ രജിസ്റ്ററിൽ ഒപ്പിടലിനെയും തുടർന്ന് നടന്ന ചെറുസദ്യക്കുശേഷം വധൂവരന്മാർ ഒരുമിച്ചുള്ള ജീവിതം ജീവിക്കാൻ വരൻ്റെ വീട്ടിലേക്ക് പോകുന്നു. വീട്ടിലെത്തിയതിനുശേഷം വധുവിൻ്റെ വീട്ടിലേക്കെഴുതുന്നു..
''അച്ഛാ, അമ്മേ, സോറി. ഞങ്ങളിന്ന് വിവാഹിതരായി. വൈകാതെ ഒരു ദിവസം നിങ്ങളെയെല്ലാം കാണാൻ ഇരുവരും ഒരുമിച്ച് വരുന്നുണ്ട്. അനുഗ്രഹിക്കണേ..''
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക