ലക്നൌ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ സിറ്റിങ് മണ്ഡലത്തില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എ-യെ 'കണ്ടം വഴി ഓടിച്ച്' നാട്ടുകാര്‍. പ്രചാരണ പരിപാടികളുമായെത്തിയ വിക്രം സൈനിയെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ സമ്മതിച്ചില്ല. ഒരുവിഭാഗം പ്രതിഷേധക്കാര്‍ കൂട്ടം കൂടി എംഎല്‍എക്ക് എതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹം സ്ഥലം കാലിയാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിക്രം സിങ് സൈനി ജനങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നതും പിന്നീട് പ്രശ്നമുണ്ടാക്കരുതെന്ന് കൈ കൂപ്പി യാചിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഇത്രനാളും എവിടെയായിരുന്നുവെന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്നും ചോദിച്ചാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ എംഎല്‍എയെ വളഞ്ഞത്. ക്ഷുഭിതനായ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. കൂടുതല്‍പേര്‍ പ്രതിഷേധിക്കാന്‍ എത്തുന്നതു കണ്ടതോടെ അദ്ദേഹം കൈകൂപ്പി യാചിച്ചുനോക്കി. ജനരോഷം കടുക്കുമെന്ന് മനസ്സിലാക്കിയതോടെ വാഹനം ചീറിപ്പാഞ്ഞു പോവുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രകോപനപരമായ പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബിജെപി നേതാവാണ് വിക്രം സെയ്‌നി. ഇന്ത്യയില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്ന് പറയുന്നവരെ ബോംബുവച്ചു ഇല്ലാതാക്കുമെന്ന സെയ്നിയുടെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഹിന്ദുക്കളുടെ രാജ്യം ആയതുകൊണ്ടാണ് ഇന്ത്യ ഹിന്ദസ്ഥാന്‍ എന്ന് വിളിക്കപ്പെടുന്നതെന്ന പ്രസ്താവനയും വിവാദമായിരുന്നു. പശുക്കളെ കൊല്ലുന്നവരുടെ അവയവങ്ങള്‍ ഛേദിക്കണമെന്നും അയാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.