ലണ്ടന്‍: പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വര്‍ക്ക് ഫ്രം ഹോം സംവീധാനം ഒഴിവാക്കുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. ഒമൈക്രോണ്‍ വ്യാപനം ലോകത്തെ ആകെ ആശങ്കയിലാക്കുന്ന സാഹചര്യത്തിലാണ് ലണ്ടനില്‍ പുതിയ തീരുമാനം. നാളെ മുതലാണ് തീരുമാനങ്ങൾ നടപ്പില്‍ വരികയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. വൈറസ് അതിന്‍റെ പരമാവധിയില്‍ എത്തിയതിന് ശേഷം കുറഞ്ഞുവരികയാണ്. രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസ് വാക്സിനും രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. അതിനാല്‍ ഇനി രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇനി മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല - ബോറിസ് ജോൺസൺ പറഞ്ഞു.
അതേസമയം, അമേരിക്കയില്‍ അതി തീവ്ര കൊവിഡ് വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 10 ലക്ഷം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ ഭാഗമായി കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിലും അമേരിക്ക മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം പുറത്തിറങ്ങാമെന്നായിരുന്നു മാനദണ്ഡം. എന്നാല്‍ ഇനി മുതല്‍ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം മാതൃകയിലേക്ക് തിരിച്ചുപോകാനും അമേരിക്ക പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 8 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്തെ ടിപിആർ 16.41 ശതമാനമാണ്. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്നലെ 34,199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്.