ഇടുക്കി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുളള തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദാക്കുന്നതെന്തിനാണെന്ന് റവന്യു വകുപ്പും മന്ത്രിയും വ്യക്തമാക്കട്ടെ എന്നും വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുക എന്നും എം എം മണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമയി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവിലാണ് നടപടിയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് സി പി ഐ നേതാവും മുന്‍ റവന്യു മന്ത്രിയുമായ കെ ഇ ഇസ്മയിലും പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പട്ടയമേള നടത്തി നിയമപരമായി നല്‍കിയതാണ്. ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ ഇസ്മയില്‍ റവന്യു മന്ത്രിയായിരുന്ന കാലത്ത് ജനങ്ങള്‍ക്ക് എഴുതിക്കൊടുത്തതാണ്. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ പട്ടയവും റദ്ദാക്കേണ്ടിവരും. എന്നാല്‍ പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കും. പാര്‍ട്ടി ഓഫീസിനെ തൊടാന്‍ ഒരു പുല്ലെനെയും ഞങ്ങള്‍ അനുവദിക്കില്ല'- എം എം മണി പറഞ്ഞു
ഉത്തരവ് നടപ്പിലായാല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. അവര്‍ കോടതിയിലേക്ക് പോവുകയോ പ്രതിഷേധം നടത്തുകയോ ചെയ്യട്ടെ. ഇവിടെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കൊന്നും പട്ടയം റദ്ദാക്കാന്‍ തോന്നിയിട്ടില്ല. രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നത് ജനങ്ങളുടെ പ്രശ്‌നമാണ്. അത് ജനങ്ങള്‍ തന്നെ നോക്കിക്കോളും. പാര്‍ട്ടി അവര്‍ക്കൊപ്പമാണ്' എന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. ദേവികുളം താലൂക്കില്‍ രവീന്ദ്രന്‍ പട്ടയം എന്ന പേരില്‍ വ്യാജ പട്ടയങ്ങള്‍ വിതരണം ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് പട്ടയങ്ങള്‍ റദ്ദാക്കാനുളള ഉത്തരവിട്ടത്.