തിരുവനന്തപുരം: സാമൂഹിക മധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി അനില്‍ കാന്ത്. ആലപ്പുഴയിൽ ആർഎസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയതെന്നും ഡിജിപി പറഞ്ഞു. കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും സമൂഹത്തിലെ ക്രമസമാധാനത്തെ തകര്‍ക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 41 പേരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളുവെന്നും അനില്‍ കാന്ത് കൂട്ടിച്ചേര്‍ത്തു.
മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകൾ. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെയും ഉടൻ പിടികൂടാനുളള നിർദ്ദേശം നല്‍കിയിരിക്കുന്നത്. മതവിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സൈബർ പട്രോളിംഗിങ്ങും പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബര്‍ 20 നാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരെ അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന കെ എസ് ഷാനിനെ അക്രമി സംഘം കാറിടിച്ച് വീഴ്ത്തുകയും, തുടര്‍ന്ന് നാലംഗ സംഘം കാറില്‍ നിന്നിറങ്ങി കൊലപാതകം ചെയ്യുകയുമായിരുന്നു. ഇതിനു തൊട്ടുപിറകെയാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. രാവിലെ പ്രഭാത നടത്തത്തിനിറങ്ങാന്‍ ഒരുങ്ങവേ അക്രമിസംഘം വീട്ടില്‍ കയറിയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആലപ്പുഴ വെള്ളിക്കിണറിലെ വീട്ടിലായിരുന്നു സംഭവം.