വാഷിംഗ്ടൺ: ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ കൊവിഡ് അടുത്ത് തന്നെ അവസാനിക്കുമെന്നും എല്ലാവര്‍ക്കും മാസ്ക് ഇല്ലാതെ പുറത്ത് ഇറങ്ങാന്‍ പറ്റുന്ന സമയം വരുമെന്നും ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോ. കുതുബ് മഹ്മൂദ്. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യനിലെ മാറുന്ന പ്രതിരോധ ശേഷി മാറുന്നത് അനുസരിച്ച് വൈറസ് പുതിയ വകഭേധങ്ങളെ നിര്‍മ്മിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് പുതിയ വൈറസ് രൂപപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ ഈ മഹാമാരിയില്‍ നിന്നും ലോകത്തിന് പുറത്ത് കടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. കുതുബ് മഹ്മൂദ് കൂട്ടിച്ചേര്‍ത്തു.
'കൊവിഡിന് അധികകാലം ഇങ്ങനെ വിഹരിക്കാന്‍ സാധിക്കില്ല. അതിന്‍റെ അന്ത്യം അടുത്ത് വരികയാണ്. ഈ ചതുരംഗകളിയില്‍ ജയപരാജയങ്ങള്‍ ഇല്ല. ഇതൊരു സമനിലയില്‍ കലാശിക്കാനാണ് പോകുന്നത്. കൊവിഡ് താത്കാലികമായെങ്കിലും നമ്മില്‍ നിന്നും ഒളിക്കാന്‍ പോവുകയാണ്. താത്കാലിക വിജയികളുടെ ആഹാളാദത്തോടെ നമ്മുക്ക് നമ്മുടെ 'മുഖംമൂടി' നീക്കി പുറത്ത് വരാം. പ്രതീക്ഷയോടെ മുന്‍പോട്ട് പോകാം' - ഡോ. കുതുബ് മഹ്മൂദ് പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വാക്സിനേഷൻ പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ വാക്സിനുകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഈ മഹാമാരിക്കിടയില്‍ ഇന്ത്യ കൈവരിച്ച വലിയൊരു നേട്ടം കൂടിയാണിത്. ഇത് ആരോഗ്യവകുപ്പിന്‍റെ വിജയമാണെന്നും ഡോ. കുതുബ് മഹ്മൂദ് കൂട്ടിച്ചേര്‍ത്തു.