കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുവാദം നല്‍കി. കേസിലെ പുതിയ സാക്ഷികളെയുൾപ്പെടെ 8 പേരെ വിസ്തരിക്കാനാണ് ഹൈക്കോടതി അനുവാദം നല്‍കിയിരിക്കുന്നത്. രേഖകൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 10 ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നല്‍കി. കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയ സാഹചര്യത്തിലാണ് പുതിയ ആളെ നിയമിക്കാന്‍ കോടതി 10 ദിവസം സമയം നല്‍കിയിരിക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസിനെ പുതിയ വഴിത്തിരിവിലേക്ക് നയിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. അതോടൊപ്പം കേസ് അട്ടിമറിക്കാന്‍ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളും ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടിരുന്നു.