ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ജോൺ പെന്നി ക്വിക്കിന് ബ്രിട്ടണില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബ്രിട്ടീഷ് എൻജിനീയറായിരുന്ന കേണൽ ജോൺ പെന്നി ക്വിക്കിന്‍റെ ജന്മദിനത്തിലാണ് (ജനുവരി 15) സ്റ്റാലിന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്‍റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡാമിനെ പരിപാലിക്കുന്നതും സുരക്ഷ ഉറപ്പ് വരുത്തുന്നതും തമിഴനാട് സര്‍ക്കാരാണ്.
സംസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത് ജോണ്‍ പെന്നി ക്വിക്കാണ്. ഡാം നിര്‍മ്മാണത്തിലൂടെ കര്‍ഷകരുടെ ജീവിതം അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടണില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ജോൺ പെന്നി ക്വിക്ക്
1895- ലാണ് ജോൺ പെന്നി ക്വിക്കിന്‍റെ നേതൃത്വത്തില്‍ അണക്കെട്ട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. അന്ന് 62 ലക്ഷം ഇന്ത്യൻ രൂപ ചെലവുവരുന്ന പദ്ധതിയായിരുന്നു അത്. 1887ൽ അണക്കെട്ടിന്‍റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പക്ഷേ, കനത്തമഴയും വെള്ളപ്പൊക്കവും കാരണം പണികള്‍ തടസപ്പെട്ടു. തടയണ പൂര്‍ണമായും ഒലിച്ച് പോയി. അതോടെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിക്കേണ്ടന്ന തീരുമാനത്തില്‍ എത്തി ബ്രിട്ടന്‍. എന്നാല്‍ ഡാം നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്ന് ജോൺ പെന്നി ക്വിക്ക് ബ്രിട്ടീഷ് രാജ്ഞിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്‍പോട്ട് പോകാമെന്ന് പറഞ്ഞ ബ്രിട്ടന്‍ സാമ്പത്തികമായി സഹായിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതോടെ തന്‍റെ സ്വത്ത് വകകള്‍ എല്ലാം വിറ്റാണ് അദ്ദേഹം മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. ഈ പ്രവര്‍ത്തനത്തിനായി തന്‍റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച പെന്നി ക്വിക്ക് അവസാന നാളുകളില്‍ സർക്കാർ അനുവദിച്ച വീട്ടിലായിരുന്നു താമസം. 1911 മാർച്ച് 9നാണ് അദ്ദേഹം മരണപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക