കോഴിക്കോട്: ഹരിത വിഷയത്തില്‍ പി കെ നവാസ് വിരുദ്ധ നിലപാട് സ്വീകരിച്ച മൂന്ന് എം എസ് എഫ് സംസ്ഥാന നേതാക്കളെ മുസ്ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ വി ഹുദൈഫ് എന്നിവർക്കെതിരെയാണ് നടപടി. എം എസ് എഫിന്‍റെ സംസ്ഥാന ഓഫീസായ കോഴിക്കോട് ഹബീബ് സെന്ററില്‍ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ രംഗത്തെത്തിയത്. ഈ പ്രശ്നത്തിലാണ് ലത്തീഫ് തരയൂര്‍ അടക്കം ഹരിതാ നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിപിച്ചത്.
ഗുരുതര അച്ചടക്ക ലഘനം നടത്തിയെന്ന് കാണിച്ചാണ് ലീഗില്‍ നിന്നും പാര്‍ട്ടി പോഷക സംഘടനകളില്‍ ഇവരുടെ പ്രാഥമിക അംഗത്വം പോലും റദ്ദാക്കിയിരിക്കുന്നത്. ഹരിത വിഷയത്തിൽ പി കെ നവാസിനെതിരെ നിലപാട് സ്വീകരിച്ച ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം ആബിദ് ആറങ്ങാടിക്കാണ് ചുമതല നൽകിയത്. ഇതില്‍ പ്രതിഷേധിച്ച് ലത്തീഫ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എംഎസ്എഫിന്റെ മിനുട്സ് തിരുത്താൻ പിഎംഎ സലാം ആവശ്യപ്പെട്ടു. എന്നാല്‍ താനതിന് തയ്യാറായിരുന്നില്ല. മിനുട്സിന് വേണ്ടി പൊലീസിപ്പോഴും തനിക്ക് പുറകെയാണ്. ഒറിജിനൽ മിനുട്സ് പൊലീസിന് കൊടുക്കാതെ തിരുത്തിയ മിനുട്സാണ് കൊടുക്കുന്നതെങ്കിൽ, താൻ ഒറിജിനലിന്റെ പകർപ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ളവരെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്.