പ്രധാനമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയെന്ന വ്യവസായി എം. എ. യൂസഫലിയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തിലെ ചില യുവ രാഷ്ട്രീയ നേതാക്കള്‍ യൂസഫലിയെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ആരും വിഷയത്തില്‍ പ്രതികരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. യൂസഫലിയുടെ രാഷ്ട്രീയം തന്‍റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതുമാത്രമാണ്. പിണറായി വിജയന് കൈ കൊടുക്കുന്ന അതേ ലാഘവത്തോടെ യോഗി ആദിത്യനാഥിനും നരേന്ദ്ര മോദിക്കും അയാള്‍ കൈകൊടുക്കും. തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടന ചടങ്ങില്‍ കണ്ടതുപോലെ അയാളുടെ വണ്ടിയില്‍ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും വി. ഡി. സതീശനുമെല്ലാം നിറഞ്ഞ മനസ്സോടെ കയറിയിരിക്കും.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ യൂസഫലി നടത്തിയ പ്രതികരണം അല്‍പം കൂടിപ്പോയി എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പ്രധാന മന്ത്രിയുടെ വാഹനവ്യൂഹം തടയപ്പെട്ടതിനെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയേടുക്കെണ്ടതുതന്നെയാണ്. എന്നാല്‍, അതിന്‍റെപേരില്‍ യൂസഫലി ഒഴുക്കിയ കണ്ണീര്‍കണ്ട് ബിജെപിക്കാര്‍പോലും അന്തംവിട്ടിട്ടുണ്ടാകും. 'നമ്മുടെ രാജ്യത്തെ തുടര്‍ന്നും നയിക്കാനും വരും തലമുറയ്ക്ക് സമൃദ്ധിയുണ്ടാകാനും പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കാന്‍ ഞങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി'യെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന സമീപകാലത്ത് കേട്ട ഏറ്റവുംവലിയ അശ്ലീലമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്.
അതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. രാജ്യത്ത് ബീഫ് കഴിച്ചതിന്റെ പേരില്‍ ആളുകളെ തല്ലി കൊല്ലുമ്പോള്‍ ശ്രീ യൂസഫലി പ്രതികരിച്ചില്ല. ബി.ജെ.പി നേതാവായ കേന്ദ്ര മന്ത്രിയുടെ മകന്‍ സമരം ചെയ്യുന്ന കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയപ്പോള്‍ യൂസഫലിക്ക് ദു:ഖം ഉണ്ടായില്ല. രാജ്യത്ത് കര്‍ഷകര്‍ നിലനില്‍പ്പിന് വേണ്ടി പോരാടിയപ്പോള്‍, അതില്‍ 700 ഓളം കര്‍ഷകര്‍ രക്തസാക്ഷികളായപ്പോള്‍ യൂസഫലി മിണ്ടിയില്ല. അവരൊക്കെ പാവങ്ങള്‍ അല്ലേ? അവരുടെ കണ്ണീരിനും ചോരയ്ക്കും വിലയില്ലല്ലോ? ഏതായാലും യു.പിയില്‍ യൂസഫലി ആരംഭിക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.
ശക്തമായ രാഷ്ട്രീയ വിമര്‍ശനമായിരുന്നു എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി. പി. അഷറഫലിയും യൂസഫലിക്കെതിരെ ഉന്നയിച്ചത്. താങ്കൾക്ക് എല്ലാം കച്ചവടമാകും. ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും. എന്നാല്‍, ഇതുപോലുള്ള സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമായി വന്ന് വർഗീയ, ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്. ഈ മോദി സ്തുതിഗീതം വഴി മഹത്തായ കർഷകസമരത്തെയും, രാജ്യത്തെ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കൾ പരിഹസിക്കുകയാണ് എന്നായിരുന്നു അഷറഫലിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക