വഖഫ് സമ്മേളനത്തിനെതിരെ കേസ് എടുത്തവര്‍ എടപ്പാള്‍ പാലം ഉദ്ഘാടനത്തിനെത്തിയവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്. പാലം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, കെ.ടി.ജലീൽ എം എല്‍ എ എന്നിവർക്കെതിരെ കോവിഡ് പ്രോട്ടോകോൾ പ്രകാരം കേസെടുക്കാന്‍ പൊലീസ് തയ്യാറാകുമോ എന്നാണ് അബ്ദു റബ്ബ് ഫേസ്ബുക്കിലൂടെ ചോദിച്ചത്. കോഴിക്കോട് കടപ്പുറത്ത് വെച്ച് നടത്തിയ വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്ത കണ്ടാല്‍ അറിയാവുന്ന 2000 പേര്‍ക്കെതിരെയാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ച് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കൃത്യമായ സാമൂഹിക അകലം പാലിക്കാതെ, കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് എടപ്പാൾ മേൽപ്പാലം ഉത്ഘാടനം ചെയ്യുന്ന ഫോട്ടോയാണിത്. പുക്കിപ്പറമ്പിൽ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൻ്റെ നാലിരട്ടി ജനങ്ങൾ ഈ മേൽപ്പാലം ഉത്ഘാടനത്തിൽ സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തിട്ടുണ്ട്. പുക്കിപ്പറമ്പ് വഖഫ് സമ്മേളനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്നു പറഞ്ഞ് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തവർ ഈ പാലം ഉത്ഘാടനം ചെയ്തപൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, കെ.ടി.ജലീൽ MLA എന്നിവർക്കെതിരെ കോവിഡ് പ്രോട്ടോകോൾ പ്രകാരം കേസെടുക്കുമോ?
വിദേശത്തു നിന്നും ഒന്നും, രണ്ടും, പിന്നെ ബൂസ്റ്റർ ഡോസുമെടുത്ത് നാട്ടിൽ വരുന്ന പ്രവാസികൾക്ക് ഒരാഴ്ച്ച ക്വോറൻ്റെയിൻ വിധിക്കുന്ന സർക്കാർ തന്നെയാണ് ഒരു ഡോസെടുത്തവരും, ഒരു ഡോസും എടുക്കാത്തവരുമായ നാട്ടുകാരെ ഇങ്ങനെ പൊതുപരിപാടികൾക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിയെഴുന്നള്ളിക്കുന്നത്. സംസ്ഥാന സർക്കാറിനും, സർക്കാറിനെ നിയന്ത്രിക്കുന്ന BJP ക്കും, CPM നും എന്തുമാവാമെന്നായിരിക്കുന്നു. അവർക്കൊന്നും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോകോൾ, അതു മുസ്ലിം ലീഗിനും കോൺഗ്രസിനും,, സർക്കാറിനെ വിമർശിക്കുന്നവർക്കും നേരെ പ്രയോഗിക്കാനുള്ളതാണെങ്കിൽ ജനം കയ്യും കെട്ടി നോക്കിയിരിക്കില്ല.