മാവേലി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് യാത്രക്കാരനോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ ഡോ അരുണ്‍ കുമാര്‍. അധികാരത്തിൻ്റെ ബൂട്ടിനു ഹരം എന്നും സാധാരണ മനുഷ്യൻ്റെ നെഞ്ചും കൂടാണെന്നും കുറ്റവാളികളെ അപമാനവീകരിച്ച് ആത്മരതി കണ്ടെത്തുന്ന ഈ യൂണിഫോം സർവ്വീസ് സിൻഡ്രോം അവസാനിപ്പിച്ചേ മതിയാകു എന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഭരണഘടനാ നിർമ്മാണ സഭയിൽ ആമുഖത്തിലെ വ്യക്തിയുടെ 'അന്തസ്സ് ' എന്ന പ്രയോഗമാണോ രാഷ്ട്രത്തിൻ്റെ 'ഐക്യം' എന്ന പ്രയോഗമാണോ ആദ്യം വരേണ്ടത് എന്നതിനെ ചൊല്ലി തർക്കം. രാഷ്ട്രത്തിൻ്റെ ഐക്യമെന്ന് പട്ടാഭി സീതാരാമയ്യ . ഓരോ വ്യക്തിയുടേയും ( സിറ്റിസൻ്റെ മാത്രമല്ല) അന്തസ്സ് ഉറപ്പാക്കാതെ രാജ്യത്തിനെങ്ങനെ ഐക്യം ഉറപ്പാക്കാൻ കഴിയുമെന്ന് അംബേദ്ക്കർ. എല്ലാ ദേശീയതാ യുക്തിക്കും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട അന്തസ്സിനാണ് ഭരണഘടന പ്രാമുഖ്യം നൽകിയത്. വ്യക്തിയുടെ അന്തസ്സുറപ്പ് വരുത്താൻ നിയമ വാഴ്ചയ്ക്കല്ലാതെ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യ ഭരണഘടനയെ അടിസ്ഥാന പ്രമാണമാക്കിയത്. അതും തനിക്കെതിരെ സ്വയം കുമ്പസാരിക്കേണ്ടതില്ലാത്ത റൈറ്റു സൈലൻസും ഉറപ്പു വരുത്തിയാണ് നമ്മളെ ആത്മാഭിനികളായി ജീവിക്കാൻ ഭരണഘടന പ്രേരിപ്പിക്കുന്നത്. ഒരു പൊട്ടൻഷ്യൽ റേപ്പിസ്റ്റാണ് എങ്കിൽ പോലും ആ വ്യക്തിയുടെ ശരീരത്തിൽ കാലമർത്തുമ്പോൾ ശ്വാസം മുട്ടിയത് അന്തസ്സിന് അത്രമേൽ ഇടം നൽകിയ നമ്മുടെ ഭരണഘടനയ്ക്കാണ്. എല്ലാ ബലപ്രയോഗങ്ങളും ഒരർത്ഥത്തിൽ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണ്. ഒരു ക്രിമിനൽ ഒഫൻസ് കമിറ്റ് ചെയ്തയാളെങ്കിൽ എന്ത് കൊണ്ട് അയാളെ പ്രോസിക്യൂട്ട് ചെയ്തില്ല ? ഒരു ക്രൈം പ്രിവൻ്റ് ചെയ്യുകയായിരുന്നെങ്കിൽ എന്തുകൊണ്ട് കൂടുതൽ ഉദ്യോഗസ്ഥർ എത്തി നടപടികളിലൂടെ നിയമ വിധേന അയാളെ അവിടെ നിന്ന് മാറ്റിയില്ല ? അധികാരത്തിൻ്റെ ബൂട്ടിനു ഹരം എന്നും സാധാരണ മനുഷ്യൻ്റെ നെഞ്ചും കൂടാണല്ലോ? കുറ്റവാളികളെ അപമാനവീകരിച്ച് ആത്മരതി കണ്ടെത്തുന്ന ഈ യൂണിഫോം സർവ്വീസ് സിൻഡ്രോം അവസാനിപ്പിച്ചേ മതിയാകു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക