കെ റെയിൽ പദ്ധതിയുടെ വിശേഷങ്ങൾ- എട്ട്
കേരളത്തിൽ ദശകങ്ങളായി നിലനിന്ന രാഷ്ട്രീയ സമരത്തിന്റെ ഉപോൽപ്പന്നം എന്ന നിലയിലാണ് സിപിഎമ്മിന്റെ പുതിയ സാമ്പത്തിക നയത്തെ വിലയിരുത്തേണ്ടത്. രാഷ്ട്രീയ-സാമ്പത്തിക പരിപ്രേക്ഷ്യത്തിലൂടെ പരിശോധിക്കുമ്പോൾ ഈ നയം ഉൾക്കൊള്ളുന്ന വസ്തുതകൾ ഇപ്രകാരമാണ്
1) റോഡ്, റെയിൽ, വ്യോമഗതാഗതം, ജലപാത എന്നിവ ഉൾപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങളുടെ (infrastructure) വികസനം.
2). വിദേശിയും സ്വദേശിയുമായ മൂലധനം സ്വീകരിക്കൽ.
3) ഉൽപ്പാദനത്തിൽ ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിന്റെ വിനിയോഗം.
മുകളിൽ കൊടുത്തിരിക്കുന്ന ഘടകങ്ങളെ സ്വംശീകരിച്ചിരിക്കുന്ന സമ്പദ്ഘടനയെ ജ്ഞാന സമ്പദ്ഘടന അഥവാ knowledge economy എന്നാണ് വിളിക്കുന്നത്. ഈ പുതിയ സമ്പദ് ശാസ്ത്രം, പിണറായി വിജയന്റെയോ സിപിഎമ്മിന്റെയോ കണ്ടുപിടുത്തമല്ല; മറിച്ച് വർത്തമാനകാല യാഥാർത്ഥ്യങ്ങളിൽ നിന്നും പകർത്തിയെടുത്തതാണ്. ഇക്കാര്യത്തിൽ മികച്ച മാതൃകയാണ് ചൈന. ലോകത്താകെയുള്ള ഉല്പാദനത്തിന്റെ 18 ശതമാനവും, കമ്പോളത്തിന്റെ ഗണ്യമായ ഭാഗവും ചൈനയാണ് കയ്യയടക്കിയിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനാധാരമായ സാമ്പത്തിക നയം രാജ്യത്തിനുള്ളിൽ മാത്രമല്ല; അവികസിക രാജ്യങ്ങൾക്ക് കൂടി ബാധകമായിരിക്കുകയാണ്.
ചെറുകിട കൈതൊഴിൽ ഉത്പാദനത്തിൽ പോലും, ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിന്റെ വിനിയോഗത്തിലൂടെയാണ്, ചൈന വമ്പിച്ച ഉത്പാദന വർദ്ധനവ് കൈവരിച്ചിരിക്കുന്നത്. ഇപ്രകാരമുള്ള ഉൽപ്പന്നങ്ങളെ ആഭ്യന്തര കമ്പോളത്തിലെന്നപോലെ വിദേശകമ്പോളങ്ങളിലും വിറ്റഴിക്കാൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവടങ്ങളിൽ അടിസ്ഥാനതല വികസനത്തിനായി വൻ മൂലധനനിക്ഷേപമാണ് നടത്തുന്നത്. ഇതോടെ വികസിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്. തദ്ദേശീയ ഭരണകൂടങ്ങളുടെയും പ്രദേശങ്ങളുടെയും വിധേയത്വം മൂലം, ഇതര രാജ്യങ്ങളിലെ ഉൽപ്പനങ്ങൾ പുറന്തള്ളപ്പെടുന്നു. ഇപ്രകാരമൊരു സാമ്പത്തികനയം ഇന്ത്യക്കുമുണ്ട്. അയൽരാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ എന്നീ അവികസിത രാജ്യങ്ങളുടെ അടിസ്ഥാനതല വികസനത്തിൽ ഇന്ത്യ ഗണ്യമായ മൂലധനനിക്ഷേപം നടത്തുമ്പോൾ അഫ്ഗാനിസ്ഥാനിലേക്കും മൂലധനവും സാങ്കേതികവിദ്യയും കയറ്റിയയക്കുന്നു. സാർവ്വദേശീയമായി നിലനിൽക്കുന്ന ഈ സാമ്പത്തികനയത്തിനു ബദൽ ഇല്ലെന്നുള്ളതാണ് വസ്തുത. കാര്യങ്ങൾ തിരിച്ചറിയാതെ, പുതിയ സാമ്പത്തിക നയത്തെ പുത്തൻ കൊളോണിയലിസം എന്ന് മുദ്രകുത്തി എതിർക്കുന്നത് ഇന്ത്യയിലെ സിപിഐ (എംഎൽ) പോലുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ്. അവർ സ്വപ്നം കാണുന്നത് ഒരിക്കലും തിരിച്ചു വരില്ലാത്ത കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് ചൈനീസ് മാതൃകകളാണ്. എന്നാൽ, ജനാധിപത്യപ്രസ്ഥാനങ്ങളും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ് ആശയങ്ങളുടെ കാലോചിത മാറ്റത്തെ അംഗീകരിക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങൾ പുതിയ സാമ്പത്തിക നയത്തെ അംഗീകരിക്കുന്നതിനാലാണ് തെരെഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നത്.
പ്രത്യയശാസ്ത്ര പരിവേഷമില്ലാതെ മുൻചൊന്ന നയം സാമ്പത്തിക മാറ്റങ്ങളുടെയും, സാമൂഹ്യശക്തികളുടെ സമ്മർദ്ദത്തിന്റെയും ഫലമായി കേരളത്തിലും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതിപ്രകാരമാണ്, സംസ്ഥാനത്തിന്റെ സമ്പദ് ഘടനയിൽ കാർഷിക-വ്യവസായ മേഖലക്ക് പ്രാധാന്യമില്ല. മറിച്ചു മുന്നിട്ടു നിൽക്കുന്നതു ബൗദ്ധികശേഷി ഏറെ വിനിയോഗിക്കപ്പെട്ടിരിക്കുന്ന സർവീസ് മേഖലയാണ്. സർക്കാർ ഉദ്യോഗം മുതൽ സിനിമ അഭിനയവും, മാധ്യമപ്രവർത്തനവും ഉൾകൊള്ളുന്ന ഈ മേഖലയുടെ അനസ്യുതമായ വികസനത്തിനാധാരമായിരിക്കുന്നത് വിദ്യാഭ്യാസമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാവായിരുന്നു കെ കരുണാകരൻ. അഭ്യസ്തവിദ്യരുടെ തൊഴിൽ / സംരംഭകത്വത്തിനായുള്ള രാജ്യാന്തര കുടിയേറ്റത്തിനാണ് അദ്ദേഹത്തിന്റെ ഗവൺമെന്റ് നൂറുകണിക്കിന് ഏക്കർ നെൽവയൽ നികത്തി നെടുമ്പശ്ശേരി വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ഇപ്രകാരം വിദേശത്തുനിന്ന് സമാഹരിക്കുന്ന മൂലധനത്തിന്റെ ആഭ്യന്തര വിനിയോഗത്തെ മുൻനിർത്തിയാണ് ദേശീയപാതാ വികസനം, മെട്രോ റെയിൽ, ഗോശ്രീ പാലം, കണ്ണൂർ വിമാനത്താവളം എന്നിങ്ങനെയുള്ള നിരവധി പദ്ധതികൾ ആരംഭിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭിന്നമായി രൂപപ്പെട്ട അഭ്യസ്തവിദ്യർക്ക് ശാസ്ത്ര സാങ്കേതിക പരിശീലനം നൽകാനാണ് ആന്റണി സർക്കാർ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചതും വിദേശ രാജ്യങ്ങളിലെ തൊഴിൽ അന്വേഷണത്തെ സഹായിക്കാനുള്ള നടപടികൾ സ്വീകരിച്ചതും. മുൻചൊന്ന കാര്യങ്ങളെ സി പി എം എതിർക്കുകയായിരുന്നു . കാരണമാകട്ടെ ആഗോളവൽകരണ / ഉദാരവൽക്കരണ നയങ്ങളിലൂടെ കുത്തിയൊഴുകിയ മൂലധനത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട പുതിയ സാമൂഹിക വിഭാഗങ്ങളെയും അഴിഞ്ഞുപോകുന്ന ഫ്യൂഡൽ മൂല്യവ്യവസ്ഥയെയും തിരിച്ചറിയാതെയിരുന്നതുമാണ് . മറ്റൊരു കാരണം പാർട്ടിയുടെ സാമ്പ്രദായിക വർഗ വിശകലനത്തിലുള്ള തൊഴിലാളി- കർഷക -കർഷകതൊഴിലാളി വിഭാഗങ്ങളുടെ തൊഴിൽ നഷ്ടത്തെ കുറിച്ചുള്ള വേവലാതി ആയിരുന്നു. ഇത്തരം പ്രശ്നവൽകരണങ്ങളെ അപ്രസക്തമാക്കിയത് നേരത്തെ ചൂണ്ടിക്കാണിച്ച സാമൂഹിക വിഭാഗങ്ങളുടെ സാന്നിധ്യമാണ്. ഇന്നെന്ന പോലെ സാമ്പത്തിക- സാമൂഹ്യ സാഹചര്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ സി പി എം ദുർബലപ്പെടുമായിരുന്നു. ഇത്തരം ചരിത്രാനുഭവങ്ങൾ തിരിച്ചറിയാതെയാണ് കോൺഗ്രസ്സും വാലേത്തൂങ്ങി സംഘടനകളും കെ റയിൽ പദ്ധതിയെ എതിർക്കുന്നത്.
കുറിപ്പ് : ഒരു പ്രസംഗത്തിൽ സണ്ണി എം കപിക്കാട് പറഞ്ഞു "വയനാട്ടിലെ ഒരു ആദിവാസി സുഹൃത്ത് അറിയിച്ചു, വയനാട്ടിൽ മാത്രം ഇരുപത്തഞ്ചോളം ആദിവാസികൾ സിനിമയിലെ വിവിധ മേഖലകളിൽ അറിവ് നേടുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അവരെ ഉൾകൊള്ളുന്ന ഒരു നയം ദളിത് പ്രസ്ഥാനത്തിനുണ്ടായിരിക്കണം." ഇതിനപ്പുറം knowldege economy ക്ക് നിർവചനം വേണ്ടല്ലോ?
തുടരും...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക