തിരുവനന്തപുരം: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നല്‍കാമെന്ന് മന്ത്രി വി അബ്ദു റഹിമാന്‍. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചത്. ഫോണ്‍ വഴിയാണ് മന്ത്രി ഇക്കാര്യം ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞത്.
തനിക്ക് ഇപ്പോള്‍ സുരക്ഷയുടെ ആവശ്യം ഇല്ലെന്നും, വധഭീഷണി ഉണ്ടായിട്ട് കുറച്ച് ദിവസമായി എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മന്ത്രിയെ അറിയിച്ചു. ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങളുണ്ടാകും. അതൊന്നും കാര്യമായി പരിഗണിക്കുന്നില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി.എം അബദുല്ല മൗലവിയുടെ സ്ഥിതിയുണ്ടാകുമെന്നായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വഖഫ് ബോര്‍ഡ് പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനുപിന്നാലെ മുത്തുക്കോയ തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.