നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളില്‍ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക. 2019-20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചികയാണ് നീതി ആയോഗ് ഇപ്പോൾ പുറത്തിറക്കിയത്.
പട്ടികയിൽ അയൽ സംസ്ഥാനമായ തമിഴ്‌നാട് ഇത്തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാന ആണ് മൂന്നാമത്. ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്താണ്. നീതി ആയോഗിന്റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നിലുള്ളത് ഉത്തര്‍പ്രദേശ് ആണ്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണെന്ന് പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ വ്യകതമാക്കുന്നു. ചെറുസംസ്ഥാനങ്ങളില്‍ മിസോറാമാണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ സംസ്ഥാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്‍റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്‍റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്.
സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം മുൻപന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാർ പറഞ്ഞു. "സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളിൽ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക''. നീതി ആയോഗ് ട്വീറ്റ് ചെയ്തു.