തന്റെ കുട്ടിക്കാലത്ത് ബന്ധുക്കളായ സ്ത്രീകളേല്‍പ്പിച്ച മുറിവ്, സ്ത്രീകളോടുള്ള ഒരുതരം പേടിയായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ പ്രസ്താവന കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ വന്നിരുന്നു. അതില്‍ ഏറ്റവും കാമ്പുള്ള വിമര്‍ശനം ഉന്നയിച്ചത് ജെ. ദേവികയായിരുന്നു. ബാല്യകാല മുറിവുകളെ ഉണക്കാനും അത് ചെയ്തവരോട് പൊറുക്കാനും അങ്ങനെ അനുകമ്പയിലേക്ക് ഉയരാനും കഴിയാത്ത ഒരാളുടെ വികാരപ്രകടനമായി മാത്രമേ ചുള്ളിക്കാടിന്‍റെ പ്രതികരണത്തെ കാണാനാകൂ എന്ന് ജെ. ദേവിക പറഞ്ഞു. സത്യത്തെകുറിച്ചും 'പൊളിറ്റിക്കൽ കറക്ട്നെസ്' നെ കുറിച്ചും ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണങ്ങളും ദേവിക തന്റെ കുറിപ്പില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിരുന്നു.
അതോടെ 'ദയവായി ഈ വയസ്സുകാലത്ത് തന്നെ വെറുതെ വിടണമെന്ന അപേക്ഷയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് ദേവികക്കെഴുതി. ഇനിമേൽ ആരും തന്നെ പ്രസംഗിക്കാനും പ്രഭാഷണം നടത്താനും മറ്റു പൊതുപരിപാടികൾക്കും ക്ഷണിക്കരുതെന്നും അദ്ദേഹം പറയുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു:
ഒരു അപേക്ഷ
എല്ലാ സുഹൃത്തുക്കളോടും എല്ലാ സംഘടനകളോടും സ്ഥാപനങ്ങളോടും വിനീതമായ ഒരപേക്ഷ.
ഇനിമേൽ ദയവായി എന്നെ പ്രസംഗിക്കാനും പ്രഭാഷണം നടത്താനും മറ്റു പൊതുപരിപാടികൾക്കും ക്ഷണിക്കരുത്,
നിർബ്ബന്ധിച്ചു ദ്രോഹിക്കരുത്.
അവാർഡുകളോ, സ്ഥാനമാനങ്ങളോ ബഹുമതികളോ ആദരവോ ഒന്നും എനിക്കാവശ്യമില്ല
എന്നു ഞാൻ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഞാൻ പണ്ഡിതനോ ബുദ്ധിജീവിയോ അദ്ധ്യാപകനോ സാംസ്കാരികനായകനോ രാഷ്ട്രീയനേതാവോ ഒന്നുമല്ല.
ദയവായി ഈ വയസ്സുകാലത്ത് എന്നെ വെറുതെ വിടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
-ബാലചന്ദ്രൻ ചുള്ളിക്കാട്.
അതിനോട് ദേവിക പ്രതികരിച്ചത് ഇങ്ങനെ:
സാഹിത്യത്തിന് കാലം മോശമാണ്.
വാക്കുകളെ ആളുകൾ വായിക്കുകയല്ല, വാങ്ങി വിഴുങ്ങുകയാണ്.
വികാരങ്ങളെ അനുഭവിക്കുകയല്ല,
ഭാവനയിൽ ആസ്വദിക്കുകയാണ്.
എല്ലാവരും വിൽക്കാനോ വാങ്ങാനോ വരുന്നിടത്ത്, എല്ലാം വിൽപ്പനക്ക് വച്ചിരിക്കുന്നിടത്ത്, നിഷ്കളങ്കരായി ആരും ഇല്ല.
പക്ഷേ ഞങ്ങള്‍ ചിലർ വാക്കുകളെ ഇപ്പോഴും രാകി മൂർച്ചകൂട്ടുന്നു. അവ ഉപയോഗിച്ച് സ്വന്തം ജീവിതവും സത്യവും തേടുന്നു.
അത് കാണാതിരിക്കരുത്.
കാരണം നിങ്ങളെ പോലെ ഒതുങ്ങിമാറാനൊരിടം ഞങ്ങൾക്കില്ല.
-ജെ. ദേവിക
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക