മാനന്തവാടി: പെരിയ ഇരട്ടകൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. സിപിഎം നേതാവ് കെ വി ഭാസ്കരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരും കുഞ്ഞിരാമനോടൊപ്പം ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ സി എം ജെ കോടതിയിലാണ് ഇവര്‍ ഹാജരാകുക. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയെന്നും അതിനാല്‍ സാവകാശം വേണമെന്നും ഇവര്‍ ആവശ്യപെട്ടിരുന്നു. ഇതു പരിഗണിച്ചാണ് ഇന്ന് രാവിലെ 11ന് എത്താൻ കോടതി ആവശ്യപ്പെട്ടത്.
കേസില്‍ ഇവരെ പ്രതി ചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കേസിന്‍റെ വിചാരണാ നടപടികള്‍ ആരംഭിക്കുമ്പോള്‍ ഇവരെക്കൂടി ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കോടതി വിളിച്ചുവരുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 29 വരെ നീട്ടി. കേസില്‍ സിബിഐ ഒടുവില്‍ അറസ്റ്റ് ചെയ്ത് കാക്കനാട് സബ് ജയിലില്‍ കഴിയുന്ന അഞ്ചുപേരെ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റണണെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചെങ്കിലും സിബിഐ എതിര്‍ത്തിരുന്നു. ഈ അപേക്ഷയും 29ന് പരിഗണിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019-ലാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നീ യുവാക്കളെ വാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയുമുള്‍പ്പെടെ പതിനാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഫെബ്രുവരി 21-ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് കേസില്‍ സിപിഎം ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റിലായി. ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സിബി ഐക്ക് വിട്ടു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കി. കേസിലെ പ്രതികള്‍ക്കായി നിയമപോരാട്ടം നടത്താന്‍ സര്‍ക്കാര്‍ 90 ലക്ഷം രൂപ ചിലവഴിച്ചെന്ന വാര്‍ത്ത സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നുവരാന്‍ കാരണമായിരുന്നു. 2020 ഡിസംബറില്‍ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തളളി. സി ബി ഐ അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.