ഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയെയും കുടുംബത്തെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ബിജെപി എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കുല്‍ദീപ് സിംഗുള്‍പ്പെടെ ആറുപേരെ കോടതി വെറുതെ വിട്ടത്. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പാണ്ഡെയുടേതാണ് വിധി. കോമള്‍ സിംഗ്, അരുണ്‍ സിംഗ്, ഗ്യാനേന്ദ്ര സിംഗ്, റിങ്കു സിംഗ്, അവ്‌ദേഷ് സിംഗ് എന്നിവരാണ് കോടതി വെറുതെ വിട്ട മറ്റ് അഞ്ചുപേര്‍.
2017-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുല്‍ദീപിനെതിരായ കേസ്. കേസ് നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ഇടിച്ച് കൊല്ലാന്‍ ശ്രമം നടന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും അഭിഭാഷകനും കുട്ടിക്കും ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. ഡല്‍ഹി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാലുതവണ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിംഗിനെ 2019-ല്‍ ബലാത്സംഗാരോപണം വന്നതിനുപിന്നാലെയാണ് പാര്‍ട്ടി പുറത്താക്കിയത്.