ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. "കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്"- മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയന്‍റെ പ്രതികരണം.
12 മണിക്കൂര്‍ ഇടവേളയിലാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും രണ്ട് സംസ്ഥാന നേതാക്കള്‍ ആലപ്പുഴയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ കൂടി വരുമ്പോള്‍ അഭ്യന്തര മന്ത്രി ഗ്യാലറിയില്‍ ഇരുന്ന് കളികാണുകയാണെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. വെട്ടുന്നവരെ മാത്രമല്ല, ആയുധം കൊടുക്കുന്നവരെയും ഗൂഢാലോചന നടത്തുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് കെ കെ രമ എം എല്‍ എ അഭിപ്രായപ്പെട്ടത്.