കലാമണ്ഡലം വി സിയെ പുറത്താക്കണം; ടി കെ നാരായണനെതിരെ ആഞ്ഞടിച്ച് പ്രൊഫ. എം എന്‍ കാരശ്ശേരി

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കൊമ്പുകോര്‍ത്തത് പുതിയ തരത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫ. ടി കെ നാരായണനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ പ്രൊഫ. എം എന്‍ കാരശ്ശേരി രംഗത്തെത്തിയിരിക്കുന്നത്. ക്ലാസ്സിക് പെര്‍ഫോമന്‍സ് ആര്‍ട്സ് മുഖ്യവിഷയമായി പഠിപ്പിക്കുന്ന കലാമണ്ഡലത്തിന്റെ വൈസ് ചാന്‍സലറാകാന്‍ ടി കെ നാരായണന് യാതൊരു യോഗ്യതയുമില്ലെന്ന് പറഞ്ഞ എം എന്‍ കാരശ്ശേരി ഇപ്പോഴത്തെ  ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തിന്റെ ആണിക്കല്ല് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണനാണ് എന്നും ആരോപിച്ചു. മുസിരിസ് പോസ്റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എന്‍ കാരശ്ശേരിയുടെ വാക്കുകള്‍  

'' സംസ്ഥാന സര്‍ക്കാരും- ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനും തമ്മില്‍ ഉടലെടുത്ത തര്‍ക്കം രൂക്ഷമായിരിക്കുകയാണല്ലോ. രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തന്‍റെ പദവി ദുരുപയോഗം ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി തന്നെ സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞത്. ഇത് ഗൌരവതരമായ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ഈ പ്രശ്നം ഉടലെടുക്കുന്നതിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ.  ടി കെ നാരായണനും ഗവര്‍ണറും തമ്മിലുള്ള പ്രശ്നത്തിലേക്ക് പോകേണ്ടിവരും. 

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സര്‍ക്കാരും- ഗവര്‍ണറും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ആണിക്കല്ല് പ്രൊഫ. ടി കെ നാരായണനാണ്. കലാമണ്ഡലം പി ആര്‍ ഒ യെ പിരിച്ചുവിട്ട നടപടി വിവാദമായ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയാണ് കലാമണ്ഡലം വിസി ചെയ്തത്. കല്പ്പിത (ഡീംഡ്) സര്‍വകലാശാലയാ കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ അല്ല ഗവര്‍ണര്‍ എന്നായിരുന്നു വിസി നാരായണന്‍റെ വാദം. ഇത് പറഞ്ഞുകൊണ്ട് അദ്ദേഹം ഗവര്‍ണര്‍ക്ക്‌ കത്തയക്കുകയും ചെയ്തു. കത്ത് കിട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ വിഷയം സര്‍ക്കാരിന് വിട്ടു. എന്നാല്‍ കലാമണ്ഡലം ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ തന്നെയാണ് ഗവര്‍ണര്‍ എന്ന് കാണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് ഗവര്‍ണര്‍ വീണ്ടും പി ആര്‍ ഒ യെ പിരിച്ചുവിട്ട നടപടിയില്‍ വിശദീകരണം തേടിയെങ്കിലും വിസി സഹകരിച്ചില്ല. ഒടുവില്‍ വിഷയം പഠിക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ആളുകളെ ചുമതലപ്പെടുത്തുകയാണ് ഉണ്ടായത്. ഈ അന്വേഷണത്തില്‍ പി ആര്‍ ഒയെ പിരിച്ചുവിട്ട നടപടി ശരിയല്ല എന്നും ഉടന്‍ തന്നെ നടപടി റദ്ദ് ചെയ്തുകൊണ്ട് പി ആര്‍ ഒയെ തിരിച്ചു ജോലിയില്‍ എടുക്കണമെന്നും ഗവര്‍ണര്‍ വിസി പ്രൊഫ. ടി കെ നാരായണനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നടപ്പിലാക്കാതെ വിസി ഗവര്‍ണറുടെ അധികാരം ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഇത് സംബന്ധിച്ച് വീണ്ടും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതി. പ്രശ്നത്തില്‍ കലാമണ്ഡലം വിസിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ വിസിയോട് ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുപോലും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനമാണ് വിസി  പ്രൊഫ. ടി കെ നാരായണന്‍ സ്വീകരിച്ചത്"- പ്രൊഫ. എന്‍ എന്‍ കാരശ്ശേരി പറഞ്ഞു.

''അല്ലെങ്കില്‍ തന്നെ പ്രൊഫ. ടി കെ നാരായണന് കലാമണ്ഡലം വിസിയായി പ്രവര്‍ത്തിക്കാനുള്ള എന്തു യോഗ്യതയാണ് ഉള്ളത്. ക്ലാസ്സിക്കല്‍ കലകളായ കഥകളിയെ കുറിച്ചോ കൂടിയാട്ടത്തെ കുറിച്ചോ അദ്ദേഹത്തിന്  എന്തറിയാം എന്നാ കാര്യം കാല്‍ നൂറ്റാണ്ടോളം അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച എനിക്കും അദ്ദേഹത്തെ അറിയുന്ന മറ്റാളുകള്‍ക്കുമൊക്കെ നന്നായറിയാം. അതൊക്കെ പോട്ടെ. ഏതായാലും സര്‍ക്കാര്‍ അദ്ദേഹത്തെ വി സി യായി നിയമിച്ചല്ലോ. എന്‍റെ വിവരം ശരിയാണെങ്കില്‍ മുന്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ കലാമണ്ഡലം വിസിയുമായി വ്യക്തമായ അഭിപ്രായ വ്യത്യാസവും എതിര്‍പ്പും ഉണ്ടായിരുന്നു. സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് പിന്‍വലിപ്പിച്ചത്. എന്‍റെ അഭിപ്രായത്തില്‍ അല്പമെങ്കിലും മാന്യതയും നാണവുമുണ്ടെങ്കില്‍ കേസ് പിന്‍വലിച്ചതിനൊപ്പം രാജിക്കത്ത് കൂടി കൈമാറാന്‍ തയാറാകേണ്ടതായിരുന്നു.  

ഗവര്‍ണര്‍ കലാമണ്ഡലത്തിന്റെ ചാന്‍സലറല്ല എന്ന് വാദിച്ച് കോടതിയില്‍ കേസിന് പോയ അതേ വിസി സംസ്കൃത സര്‍വകലാശാലയിലെ വിസിയെ നിയമിക്കുന്ന സെര്‍ച്ച് കമ്മിറ്റിയില്‍ ഇടം പിടിച്ചതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍ക്കാരും വിസി ടി കെ നാരായണനും തമ്മില്‍ ഒത്തുകളിക്കുകയാണ് എന്ന തോന്നലാണ് പ്രശ്നം രൂക്ഷമാക്കിയത്. അതുകൊണ്ടുതന്നെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി ചാന്‍സലര്‍ക്കെതിരെ കേസിന് പോയ പ്രൊഫ. ടി കെ നാരായണനെ പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.  

Contact the author

Sufad Subaida

Recent Posts

Web Desk 23 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More