ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് അവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി പിന്‍വലിച്ചു. പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ ഹര്‍ജിയുമായി മുന്‍പോട്ടില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി പിന്‍വലിച്ചത്. 2020 ലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകിയത്. വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തതിന് ശേഷമാണ് കൊവിഡിന്‍റെ ഒന്നാം തരംഗവും രണ്ടാം തരംഗവും ഉണ്ടാകുന്നത്. അതിനാല്‍ ഹര്‍ജി ഒരിക്കല്‍ പോലും കോടതി ഫയല്‍ ചെയ്തിരുന്നില്ല. ഇതിനിടയില്‍ കേസിന്റെ വിചാരണ ആരംഭിക്കുകയും 200 ലധികം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്ന നിയമ വിദഗ്ദരുടെ ഉപദേശം കൂടി കണക്കിലെടുത്താണ് ദിലീപ് ഹര്‍ജി പിന്‍വലിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വണ്ടിയിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറുകയായിരുന്നു. അക്രമി സംഘം വാഹനത്തിനുള്ളില്‍ വെച്ച് നടിയെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ നടി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു.