കോഴിക്കോട്: മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മുസ്ലീം ലീഗിന്റെ ചരിത്രം പൊതുജനത്തിനറിയാമെന്നും എഴുപതുവര്‍ഷക്കാലത്തെ ചരിത്രത്തില്‍ ഒരിക്കലും ആരും പാര്‍ട്ടിക്കെതിരെ വര്‍ഗീയത ആരോപിച്ചിട്ടില്ലെന്നും സലാം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കുപിന്നാലെയാണ് പി എം എ സലാമിന്റെ പ്രതികരണം.
'ലീഗിന്റെ ഒരൊറ്റ സമ്മേളനം സി പി എം നേതാക്കളെ ഇത്രയധികം പ്രകോപിപ്പിച്ചില്ലേ. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നാണ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുളളത്. ആരെങ്കിലും തൊട്ടാല്‍ അത് ഉണരും. അതാണ് നിങ്ങള്‍ കോഴിക്കോട് കടപ്പുറത്ത് കണ്ടത്. മുസ്ലീം ലീഗ് പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരിക തന്നെ ചെയ്യും. സി പി എമ്മിന് എന്തിനാണ് ഇത്ര ബേജാറ്'- പി എം എ സലാം ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടില്‍ എന്ത് വര്‍ഗീയതയാണുളളത്. പളളികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കണമെന്നല്ല ലീഗ് പറഞ്ഞത്. അവിടെ സമരവും പ്രതിഷേധപരിപാടികളും വേണമെന്നും പറഞ്ഞിട്ടില്ല. പളളികളില്‍ ബോധവല്‍ക്കരണം വേണമെന്നാണ് പറഞ്ഞത്. അത് തന്നെയാണ് ഇപ്പോഴും പറയുന്നത് എന്ന് പി എം എ സലാം പറഞ്ഞു. വഖഫ് നിയമം പാസാക്കിയത് മദ്രസയില്‍ നിന്നല്ല നിയമസഭയില്‍ വെച്ചാണ്. ലീഗും കോണ്‍ഗ്രസും അതിനെ എതിര്‍ക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വഖഫില്‍ ഇടപെടുമ്പോള്‍ അത് മതേതരവും ലീഗ് അതില്‍ ഇടപെടുമ്പോള്‍ വര്‍ഗീയവുമാകുന്നത് എങ്ങനെയാണ്? പി എം എ സലാം ചോദിച്ചു.
സ്വന്തം പ്രവൃത്തികൊണ്ട് അകപ്പെട്ട ഒറ്റപ്പെടലില്‍ നിന്നും രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ ലീഗ് വിപത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് നടത്തിയ പ്രകോപനപരമായ റാലിയും വര്‍ഗീയ പ്രസ്താവനകളും എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊണ്ട ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.