സ്കൂളുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യ ചിന്തകയുമായ ഡോ. ജെ ദേവിക. കുറിപ്പിന്റെ തുടക്കത്തില്‍ ദേവിക വ്യക്തമാക്കിയതുപോലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന സംശയങ്ങളോടും ചോദ്യങ്ങളോടുമുള്ള പ്രതികരണമായാണ് ഈ എഴുത്ത്.
വിദ്യാലയവസ്ത്രത്തെപ്പറ്റി ഞാൻ എഴുതിയതിനെ സംബന്ധിച്ച് കുറേ ചോദ്യങ്ങൾ പലരും ചോദിക്കുന്നു. അവയോടുള്ള എൻറെ പ്രതികരണങ്ങളാണ് താഴെ --
1. അതേ, യൂണിസെക്സ് വസ്ത്രകോഡ് സെക്യുലറിസത്തിൽ മാത്രം അടിയുറയ്ക്കുന്ന സങ്കല്പം അല്ല എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. ഇസ്ലാമിൻറെ പ്രയോഗത്തിൽ അത്തരം യൂണിസെക്സ് വസ്ത്രങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും പലയിടത്തും ഉണ്ടായിട്ടുണ്ട്. മോഡസ്റ്റ് വസ്ത്രധാരണം, തല മറയ്ക്കൽ എന്നിങ്ങനെയുള്ള വിശാല റൂളുകൾക്കുള്ളിൽ പലസമൂഹങ്ങളിലും അവരുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന മട്ടിൽ മുസ്ലിം സമുദായം യൂണിസെക്സ് വസ്ത്രങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സൽവാർ, ചുരിദാർ, ഇതെല്ലാം യൂണിസെക്സ് സ്റ്റൈലുകൾ ആണ്.
2. യൂണിസെക്സ് എന്നാൽ ഒരേ ഉടുപ്പ് എല്ലാവർക്കും എന്നും ആവണമെന്നില്ല. ഒരേ സ്റ്റൈൽ പല തരം ഉടലുകൾക്ക് സുഖകരമായ വിധത്തിൽ തയ്പിച്ചെന്നതുമാവാം.
3. വിദ്യാലയവസ്ത്രത്തെ യൂണിഫോം എന്ന സങ്കല്പനത്തിൽ നിന്ന് -- അതിൽ ചരിത്രത്തിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരസൂചനകളിൽ നിന്ന് വിമുക്തമാക്കാൻ കഴിയുമോ എന്നു നാം ചോദിക്കണം എന്നു പറയാനാണ് ഞാൻ ശ്രമിക്കുന്നത്. അതായത്, മറ്റു തരം വസ്ത്രധാരണത്തിൽ നിന്ന് വ്യത്യസ്തമായ ചിലത് ഉൾപ്പെടുന്ന ഒരു വസ്ത്രധാരണ രീതി, മുകളിൽ നിന്ന് ഏകപക്ഷീയമായി തീരുമാനിക്കപ്പെടാത്ത, താഴെ നിന്നുള്ള ചർചകളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഒന്ന്.
വിദ്യാലയങ്ങളിലെ ഉച്ചനീചത്വപ്രകടനത്തെ പരമാവധി കുറയ്ക്കുന്ന വിധം -- വിദ്യാർത്ഥികൾ തമ്മിലും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലും -- ചില ചട്ടങ്ങൾ താഴെത്തട്ടുകളിലെ ചർചകളിൽ നിന്നുണ്ടാകണം. അങ്ങനെയുണ്ടാകുന്ന റൂളുകൾ കൂടുതൽ ശൈലികളെ അംഗീകരിക്കണം, ഭൂരിപക്ഷസമ്മർദ്ദമോ കുടുംബ -സമുദായ സമ്മർദ്ദങ്ങൾക്കോ കേവലം കീഴ്പെടാതെ കുട്ടികൾക്ക് തീരുമാനമെടുക്കാൻ അവസരമൊരുക്കണം (അതായത്, ഒരു കുട്ടിക്ക് ഹാഫ് സ്കേർട്ട് ഇട്ടു വരാനാണ് ആഗ്രഹമെങ്കിൽ, അതിനു വീട്ടുകാർ എതിരാണെങ്കിൽ, വിദ്യാലയത്തിൽ എത്തിയ ശേഷമെങ്കിലും ആ വസ്ത്രം അണിയാനുള്ള അവസരങ്ങൾ ഉണ്ടാക്കണം , പാവാട അണിയണമെന്ന് ഒരു ആൺകുട്ടിക്കു, അല്ലെങ്കിൽ ട്രാൻസ് ജൻറർ വിദ്യാർത്ഥിക്ക്, തോന്നിയാൽ അതും സാദ്ധ്യമാക്കാൻ കഴിയണം.-- ഇതൊക്കെ സാദ്ധ്യം തന്നെയാണ്).
4. പതിനെട്ടു വയസ്സുവരെയെങ്കിലും കുട്ടികൾക്ക് എന്തുതരം വസ്ത്രശൈലിയാണ് തങ്ങൾക്കു വേണ്ടതെന്ന് സ്വയം തീരുമാനിക്കാനുള്ള സമയം നൽകണം. വ്യക്തികളുടെ തെരെഞ്ഞെടുപ്പുകളെ തീർചയായും നാം മാനിക്കേണ്ടതുണ്ട്. വ്യക്തിത്വം രൂപപ്പെട്ടുവരുന്ന പ്രായത്തിലെ വിദ്യാർത്ഥികളുടെ കാര്യമാണ് നാമിപ്പോൾ ചർച ചെയ്യുന്നത്. ആലോചനാപൂർവം, ആത്മാഭിമാനത്തെ വളർത്തുംവിധം തെരെഞ്ഞെടുപ്പു നടത്താനുള്ള പരിശീലനം കൂടി വിദ്യാലയവസ്ത്രകാര്യത്തിലുണ്ടായാൽ നന്നാകുമെന്ന് തോന്നുന്നു.
5. അതായത്, പാൻറ്സ് എല്ലാവരും ധരിച്ചതുകൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടു നാൾ നിലനിന്നേക്കണമെന്നില്ല. അത് സ്ത്രീശരീരത്തെ ഹൈപ്പർസെക്ഷുവലൈസ് ചെയ്യുന്ന രീതിയെ സ്പർശിക്കുന്നുമില്ല. യൂണിഫോം സൂചിപ്പിക്കുന്ന അധികാരചട്ടക്കൂടിനെ ചോദ്യം ചെയ്യുന്നുമില്ല.
യൂണിഫോമിൻറെ യൂണിഫോമിറ്റിയെ ഭേദിക്കുന്ന, എന്നാൽ നിലവിലുള്ള ഉച്ചനീചത്വത്തെ ആ ഒഴിവിലേക്കു വലിച്ചുകൊണ്ടിടാത്ത, ആത്മാഭിമാനം വളർത്തുന്ന, ആലോചനാപൂർവം തീരുമാനമെടുക്കാൻ കൌമാരക്കാരെ പ്രേരിപ്പിക്കുന്ന, പഠിപ്പിക്കുന്ന, വിദ്യാലയവസ്ത്ര നിർണയമാണ് താഴെത്തട്ടിൽ നിന്നുണ്ടാകേണ്ടത്. അങ്ങനെയെങ്കിൽ അത് ആത്മാഭിമാനമുള്ള വ്യക്തിത്വത്തിലേക്ക് കൌമാരക്കാരെ വളർത്തുന്ന വിദ്യാഭ്യാസത്തിൻറെ അവിഭാജ്യഘടകമാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക