ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വകവെച്ച് നൽകാനുളള ശ്രമമാണ് സർക്കാർ നടത്തേണ്ടതെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യമെന്നും അവിടെ ലിംഗനിഷ്പക്ഷതയല്ല ലിംഗ സംവേദനക്ഷമതയാണ് വേണ്ടതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. 'ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് പറയുന്നത്. വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട' - ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ജന്റർ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റർ സെൻസിറ്റൈസേഷൻ(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്. ആളുകളുടെ സ്വത്വത്തെ സെൻസർ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങൾക്ക് നിങ്ങളായി നിലക്കൊള്ളാൻ സാധിക്കുക എന്നതാണ് ജന്റർ ഇക്ക്വാലിറ്റി. ഏതൊരു സ്വത്വത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാൽ അത് മറ്റ് സ്വത്വങ്ങളെ അരികുവൽക്കരിക്കും. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വകവെച്ച് നൽകാനുളള ശ്രമമാണ് സർക്കാർ നടത്തേണ്ടത്. അല്ലാതെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല! മുന്നോട്ടുള്ള അവരുടെജീവിതത്തിൽ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യം. അവിടെ ലിംഗനിഷ്പക്ഷതയല്ല ലിംഗ സംവേദനക്ഷമതയാണ് നമ്മുടെ മാർഗം. ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോർട്ടിലും കേരളത്തിൽ നടന്ന കേരള ഹയർ എജുക്കേഷൻ കൗൺസിലിനു കീഴിൽ നടന്ന പഠനങ്ങളിലും പറയുന്നുണ്ട്. ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്. വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട !
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക