തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്ക്കര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നീതിക്കായുളള പോരാട്ടത്തില്‍ അനുപമയ്‌ക്കൊപ്പമുണ്ടെന്നും മേധാ പട്ക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് അനുപമയും അജിത്തുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷമായിരുന്നു മേധാ പട്ക്കറുടെ പ്രതികരണം.
കുഞ്ഞിനെ താന്‍ അന്വേഷിക്കുന്നതറിഞ്ഞിട്ടും അധികാരികള്‍ ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും പൊലീസും ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സിപിഎം നേതാക്കളുമെല്ലാം തന്റെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്നെന്നും അനുപമ മേധാ പട്ക്കറോട് പറഞ്ഞു. തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയവര്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും അവരെല്ലാം സുരക്ഷിതരായിരിക്കുകയാണെന്നും അനുപമ വിശദീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ 24-നാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. ഡി എന്‍ എ ഫലം അനുകൂലമായതിന് പിന്നാലെ കുഞ്ഞിനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ കോടതിയെ സമീപിക്കുകയായിരുന്നു.