വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ആർ എസ് എസ് "ചാടിക്കളിക്കെടാ കുഞ്ഞിരാമാ ആടിക്കളിക്കെടാ കുഞ്ഞിരാമാ " എന്നു പറയുമ്പോൾ ആടുകയും ചാടുകയും ചെയ്യുന്ന വിധേയത്വം പിണറായി വിജയൻ അവസാനിപ്പിക്കണം. മുസ്ലിം പള്ളികൾ, മദ്രസ്സകൾ, ദറസ്സുകൾ, അനാഥാലയങ്ങൾ എന്നിവയടക്കമുള്ള വഖഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനത്തിലാണ് വഖഫ് ബോർഡ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വഖഫ് ബോർഡിലെ നിയമനം പി എസ് എസിക്ക് വിടാനുള്ള തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം ചെയ്യേണ്ടതാണ്. എന്നാല്‍ യാതൊരു വിധത്തിലുമുള്ള കൂടിയാലോചനകൾക്കും നിൽക്കാതെ ഏകപക്ഷീയമായി നിയമനം പി എസ് എസിക്ക് വിടാനുള്ള തീരുമാനം കൈക്കൊണ്ടത് സംഘപരിവാറിനെ പ്രീണിപ്പിക്കാനായിരുന്നുവെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പിണറായി വിജയൻ എന്തിനാണ് ആർഎസ്എസിൻ്റെ കളിപ്പാവ ആകുന്നത്?
ആർ എസ് എസ് "ചാടിക്കളിക്കെടാ കുഞ്ഞിരാമാ ആടിക്കളിക്കെടാ കുഞ്ഞിരാമാ " എന്നു പറയുമ്പോൾ ആടുകയും ചാടുകയും ചെയ്യുന്ന വിധേയത്വം പിണറായി വിജയൻ അവസാനിപ്പിക്കണം
മുസ്ലിം പള്ളികൾ, മദ്രസ്സകൾ, ദർസ്സുകൾ, അനാഥാലയങ്ങൾ എന്നിവയുടെ ഉടമസ്ഥാവകാശമുള്ള വഖഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനത്തിൽ പ്രവർത്തിക്കുന്ന വഖഫ് ബോർഡിലെ നിയമനം പി എസ് എസിക്ക് വിടാനുള്ള തീരുമാനം യാതൊരു വിധത്തിലുമുള്ള കൂടിയാലോചനകൾക്കും നിൽക്കാതെ ഏകപക്ഷീയമായി കൈക്കൊണ്ടത് സംഘപരിവാറിനെ പ്രീണിപ്പിക്കാനായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗിനെ മതത്തിന്റെ പേരിൽ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നതും വലിയൊരു അജൻഡയുടെ ഭാഗമായാണ്. യു ഡി എഫിൻ്റെ ശക്തമായ പ്രതിഷേധത്തെ ഭയന്ന് പിണറായി വിജയൻ താത്ക്കാലികമായി പിൻമാറിയെങ്കിലും സംസ്ഥാന ഭരണത്തിലെ സംഘപരിവാർ സ്വാധീനം നാം കണ്ടില്ലെന്ന് നടിക്കരുത്
മുസ്ലിം സമുദായത്തെ അപരവൽക്കരിച്ച്, മുസ്ലിം ലീഗിന് വർഗീയ പരിവേഷം നൽകികൊണ്ട് ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളെ കൂടെ നിർത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ആർ എസ് എസിൽ നിന്നും കേരളത്തിലെ മുസ്ലിങ്ങളെ സംരക്ഷിക്കുന്നത് തങ്ങളാണെന്നുള്ള പൊതുബോധ നിർമിതിയ്ക്കും CPM ശ്രമിക്കുന്നുണ്ട്.
ഒരു സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങളിൽ നിന്നും അവരെ മാറ്റിനിർത്തുന്നത് അധാർമികതയാണ്, ആ സമുദായത്തിലുൾപ്പെട്ടവരോട് ചെയ്യുന്ന കൊടിയ അനീതിയാണ്.
മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര നുണയാൻ കാത്തിരിക്കുന്ന കൗശലക്കാരനായ കുറുക്കനാവുകയാണ് ഇവിടുത്തെ സി പി എം സർക്കാർ. നാനാജാതി മതസ്ഥർ സമാധാനാന്തരീക്ഷത്തിൽ കഴിയുന്ന കേരളത്തിൽ സാമുദായിക സ്പർദ്ധ വളർത്തുവാനും, അന്യമത വിദ്വേഷം അലങ്കാരമാക്കി കൊണ്ടു നടക്കുന്ന മതവിശ്വാസികളെ സൃഷ്ടിക്കുവാനുമുള്ള തീവ്ര ശ്രമത്തിലാണീ സർക്കാർ.
ഇരകൾക്ക് വേണ്ടി വാദിക്കുകയും, വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന പിണറായി വിജയന്റെയും കൂട്ടുകച്ചവടക്കാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് കേരളത്തിൽ മതനിരപേക്ഷതയുടെ ഉദാത്തമായ മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ആവശ്യമില്ല. മനുഷ്യമനസ്സുകളിൽ വിദ്വേഷം കുത്തിവെച്ച് കലാപകലുഷിത അന്തരീക്ഷം ഉണ്ടാക്കാനുള്ള CPM ശ്രമം ഏതൊരു മനുഷ്യ സ്നേഹിയെയും ഭയപ്പെടുത്തുന്നുണ്ട്.
ശബരിമല വിഷയമായാലും വഖഫ് ബോർഡിൻ്റെ വിഷയം ആയാലും സമുദായങ്ങളെ തമ്മിലടിപ്പിച്ച് കലാപം സൃഷ്ടിക്കാൻ സിപിഎമ്മും ആർഎസ്എസും തുനിഞ്ഞിറങ്ങിയാൽ അതിനെ ചെറുത്തു തോൽപ്പിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനവും പ്രവർത്തകരും മുന്നിലുണ്ടാവുമെന്നത് ഞങ്ങളുടെ ഹൃദയത്തിൽ തൊട്ട വാക്കാണ്!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക