ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമ ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോർജ്ജ്, കേന്ദ്ര സെൻസർ ബോർഡ് എന്നിവയ്‌ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ടു നിറഞ്ഞതാണ് ചുരുളിയെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ കേന്ദ്ര സെൻസർ ബോർഡ് മറുപടി നൽകിയിട്ടുണ്ട്. സെൻസർ ചെയ്ത പതിപ്പല്ല പ്രദർശിപ്പിച്ചതെന്ന് സെൻസർബോർഡ് അറിയിച്ചത്. ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് ‘എ’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചുരുളി സിനിമയ്‌ക്ക് നൽകിയിരുന്നത്. എന്നാൽ സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ ഒടിടിക്ക് സെന്‍സര്‍ഷിപ്പ് ഇല്ല. ഒരു സ്വതന്ത്ര പ്ലാറ്റ്ഫോം എന്ന നിലയ്ക്കാണ് ഒടിടിയെ സമീപിച്ചു പോരുന്നത്. എന്നാല്‍, ത്തരം പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം സെൻസർ ചെയ്യണമെന്നും ഇവർക്ക് ലൈസൻസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നപ്പോള്‍ ഡിജിറ്റൽ മാധ്യമങ്ങൾക്ക് സെൻസർഷിപ് നടപടി ആലോചിക്കുന്നില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ ഇലകട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MEITY നിലപാടെടുത്തത്.
റിലീസ് ചെയ്തപ്പോൾ മുതൽ ചുരുളിയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമങ്ങളിലും പൊതു സമൂഹത്തിലും ചർച്ചയായി മാറിയിരുന്നു. ഒപ്പമുയരേണ്ടിയിരുന്ന ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയെയും സൗന്ദര്യത്തെയും ആവിഷ്കാരം എക്കാലവും ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തെയും കുറിച്ച് ചര്‍ച്ചകള്‍ തീരെ ഉയര്‍ന്നതുമില്ല. തെറി തന്നെ അധമമാണെന്നു കരുതുന്ന ശുദ്ധവാദികളും, തെറി പറയാം– പക്ഷേ, സിനിമയടക്കം പൊതുവേദികളിൽ വേണ്ടെന്നു പറയുന്ന സന്ദര്‍ഭവാദികളും, ആവിഷ്കാരത്തിനുമേൽ നിയന്ത്രണങ്ങളൊന്നും വേണ്ടെന്നു പറഞ്ഞ സ്വതന്ത്രവാദികളും എല്ലാംകൂടി ചുരുളിമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും അരങ്ങു തകര്‍ക്കുകയാണ്.