മലപ്പുറം: വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടിയില്‍ സമരത്തിനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തക്ക് സമരം ഒന്ന് സംഗതിയില്ലെന്നും ഒരു പാര്‍ട്ടിയോട് മാത്രം പ്രത്യേകിച്ച് അടുപ്പമോ അകലമോ പാലിക്കുന്നില്ലെന്നും മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം ചേളാരിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
'സമസ്ത ഇതുവരെ സമരം പ്രഖ്യാപിച്ചിട്ടില്ല. ആദ്യം മുതല്‍ സമസ്ത ഉദ്ദേശിച്ചത് ഒരു പ്രതിഷേധ പ്രമേയം പുറത്തിറക്കുക എന്നതായിരുന്നു. പ്രമേയം പാസാക്കി കഴിഞ്ഞ് സമസ്ത തീരുമാനിച്ചത് മുഖ്യമന്ത്രിയുമായി സംസാരിക്കുകയെന്നതാണ്. എന്നാല്‍ തങ്ങളത് ഉദ്ദേശിച്ചപ്പോഴെക്കും മുഖ്യമന്ത്രി ഇങ്ങോട്ട് വിളിക്കുകയും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പ് പറയുകയുമാണ് ഉണ്ടായത്. ചര്‍ച്ച സമസ്തക്ക് അനുകൂലമായാണ് വന്നത്. പിന്നീട് ഒരു സമരത്തിന്‍റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല. നിയമം ഇപ്പോള്‍ നടപ്പിലാക്കില്ലെന്നും ഇതേക്കുറിച്ച് എന്താണ് വേണ്ടതെന്ന് ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കാം എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് വളരെ മാന്യമായ സമീപനമായാണ് സമസ്തക്ക് തോന്നിയത്' - ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് മതസംഘടനകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്ലിം ലീഗ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ്സ മസ്ത സ്വീകരിച്ചത്. നാളെയാണ് (ഡിസം 9 ന്) കോഴിക്കോട് വഖഫ് സംരക്ഷണ യോഗം നടത്താൻ ലീഗ് നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്. പള്ളികളിലെ പരസ്യ പ്രതിഷേധത്തിൽ നിന്നും സമസ്ത പിന്മാറിയതോടെ വഖഫ് പി എസ് സി നിയമന വിഷയത്തിലെ പ്രതിഷേധം രാഷ്ട്രീയമായി തന്നെ നേരിടാന്‍ ഒരുങ്ങുകയാണ് ലീഗ്.