ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ മരിച്ച കര്‍ഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിനുമുന്നില്‍ കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരമായി സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മാപ്പുപറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ലെന്നും കൊല്ലപ്പെട്ട കര്‍ഷകരുടെ കണക്ക് സര്‍ക്കാരിന്റെ കയ്യിലില്ലെങ്കില്‍ കണക്കുകള്‍ താന്‍ നല്‍കാമെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു.
'കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ 700ലധികം കര്‍ഷകര്‍ മരിച്ചെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. പ്രധാനമന്ത്രി തെറ്റ് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ സമരത്തിനിടെ രക്തസാക്ഷിത്വം വഹിച്ച കര്‍ഷകരുടെ എണ്ണം ചോദിച്ചപ്പോള്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതായി അറിയില്ലെന്നാണ് കൃഷി മന്ത്രി പറഞ്ഞത്. എന്റെ പക്കല്‍ മരണപ്പെട്ട കര്‍ഷകരുടെ പട്ടികയുണ്ട്. അത് ഞാന്‍ തരാം. മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കൂ' എന്നാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കർഷകരുടെ മരണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യില്‍ കണക്കുകളില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും പറഞ്ഞിരുന്നു. കാർഷിക മന്ത്രാലയത്തിന്‍റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ല എന്നാണ് കൃഷിമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്.