വാഷിംഗ്‌ടണ്‍: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ടെന്നീസ് ഇതിഹാസം മാർട്ടിന നവ്‌രതിലോവ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നുവെന്നാണ് താന്‍ കരുതിയതെന്നാണ് മാർട്ടിന നവ്‌രതിലോവ ട്വീറ്റ് ചെയ്തത്. ബിബിസിക്ക് ഇന്റർവ്യൂ നൽകിയതിന് ദേശീയ അന്വേഷണ ഏജൻസി നോട്ടീസയച്ച മാധ്യമപ്രവർത്തക റാണാ അയ്യൂബിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മാർട്ടിന നവ്‌രതിലോവയുടെ ട്വീറ്റ്. ബിബിസിയുടെ ഹാർഡ് ടോക്ക് ഇന്റർവ്യൂവിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് റാണാ അയ്യൂബിന് കേന്ദ്ര ഏജൻസി നോട്ടീസയച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണ അയ്യൂബ് കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ എസ് എസിന്‍റെയും പ്രവര്‍ത്തനനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എല്ലാ രീതിയിലും തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യത്ത് സത്യം പറയുന്നവരെ രാജ്യദ്രോഹക്കുറ്റം പോലുള്ള വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടക്കുകയാണെന്നും റാണ അയ്യൂബ് പറഞ്ഞിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണ അയ്യൂബിന്‍റെ ഫീച്ചർ എക്കാലത്തെയും 20 മികച്ച മാസികാ ഫീച്ചറുകളിലൊന്നായി ഔട്ട്‍ലുക്ക് മാസിക തെരഞ്ഞെടുത്തിരുന്നു. നരേന്ദ്രമോദിക്കും ബി ജെ പിക്കുമെതിരെ അതിരൂക്ഷമായ വിമർശനമാണ് ഈ ഫീച്ചറിലൂടെ അവർ ഉയർത്തിയിരുന്നത്.
അതേസമയം, ഇതിനുമുന്‍പും കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മാർട്ടിന നവ്‌രതിലോവ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യബോധമുള്ള നേതാവെന്ന അമിത് ഷായുടെ പ്രസ്താവനയെയാണ് മാർട്ടിന നവ്‌രതിലോവ പരിഹസിച്ചത്.