മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. ഒരു നേതാവ് എന്ന നിലയില്‍ പിണറായി വിജയന്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുന്നതിലും ആളുകളെ കൂടെ നിര്‍ത്തുന്നതിലും വിജയിച്ചപ്പോഴും ആഭ്യന്തരവകുപ്പ് ഭരണാധികാരി എന്ന നിലയില്‍ പരാജയപ്പെട്ടെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് പണിയറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും ഇത് തുറന്നുപറയേണ്ട ആളുകളുടെ വായിലെല്ലാം എല്ലിന്‍ കഷ്ണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പിണറായി വിജയൻ ഒരു മികച്ച ഭരണാധികാരി ആണോ?
പോലീസ് സേന തുടർച്ചയായി ക്രിമിനൽവൽക്കരിക്കപ്പെടുമ്പോൾ, ഉദ്യോഗസ്ഥർ അധികാരം ദുർവിനിയോഗം ചെയ്യുമ്പോൾ, അഴിമതി നടത്തുമ്പോൾ അവരെ തിരുത്താൻ, ശരിയായ വഴിക്ക് നടത്താൻ, നേതൃഗുണം വേണം. രണ്ടെണ്ണം ഇല്ലെങ്കിലും ചങ്ക് ഒന്നെങ്കിലും വേണം. ലീഡർഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷൻ വീഡിയോയിൽ BGM ഇട്ടല്ല, ഭരണാധികാരിയുടെ പ്രവർത്തിയിൽ ആണ്. അത് ജനങ്ങൾക്ക് അനുഭവവേദ്യമാക്കണം.
ഒരു ഭരണാധികാരി ചെയ്യുന്ന തെറ്റുകൾ ചോദ്യം ചെയ്യാതെ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥ-പോലീസ് വൃന്ദങ്ങളേ അതേപോലെ പ്രത്യുപകാരമായി സഹായിക്കുക എന്നതാണ് ഇന്ന് കേരളഭരണത്തിൽ കാണുന്നത്. CPM അണികൾ സർക്കാരിന്റെ വീഴ്ചകൾ ഓടിനടന്നു ന്യായീകരിച്ചുകൊള്ളും. അവർ സ്വയം കരുതുന്നത് അതവരുടെ എന്തോ ഉത്തരവാദിത്തം എന്ന നിലയ്ക്കാണ്.
CPM ന്റെയും LDF ന്റെയും രാഷ്ട്രീയ നയമല്ല ഭരണത്തിൽ നടക്കുന്നത് എന്നു വെളിവുള്ള ഏത് ഇടതുപക്ഷ നേതാവും വോട്ടറും സമ്മതിക്കും.
മുന്നണിയുടെ നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന പണിയാണ് പിണറായി വിജയനെന്ന ആളെ ആ മുന്നണി ഏല്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അത് ചെയ്യുക എന്ന പണിയാണ് സത്യത്തിൽ മുഖ്യമന്ത്രിയുടേത്.
ആ അർത്ഥത്തിൽ, പിണറായി വിജയന്റെ ഭരണനേതൃഗുണം പൊള്ളയായ, ഊതിപ്പെരുപ്പിച്ച ഒന്നല്ലേ എന്നു സംശയമുണ്ട്. നേതാവ് എന്ന നിലയിൽ നൂറുശതമാനം പാർട്ടിയെയും മുന്നണിയെയും നയിക്കുന്നതിലും അണികളെ കൂടെ നിർത്തുന്നതിലും വിജയിച്ചപ്പോഴും, ആഭ്യന്തരവകുപ്പ് ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻ പരാജയമാണ് എന്നാണ് നിരവധി സംഭവങ്ങൾ തെളിയിക്കുന്നത്.
ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള പണി അത് അറിയാവുന്ന ആരെയെങ്കിലും ഏല്പിക്കേണ്ട സമയം എന്നോ അതിക്രമിച്ചു.
ഇത് തുറന്നു പറയേണ്ട ആളുകളുടെ വായിലെല്ലാം ഓരോ എല്ലിൻ കഷണങ്ങൾ ഉണ്ട്. കുരയ്ക്കാൻ അതൊരു തടസ്സമാണ്. എനിക്കില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക